Monday, January 27, 2014

kai po che


ഇതു kai po che എന്ന ഹിന്ദിപ്പടത്തിൻറെ റിവ്യൂ അല്ല...ഗുജ്ജൂസ് (ഗുജറാത്തികൾ) അവരുടെ പട്ടംപറത്തി കളിയിൽ അയൽക്കാരൻറെ പട്ടം നശിപ്പിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ആഹ്ലാദാരവവുമല്ല ... മറിച്ചു ദക്ഷിണേന്ത്യയിൽ നടന്നയൊരു സംഭവകഥ...

എൻറെ  സുഹൃത്ത് തൻറെ പ്രവാസജീവിതത്തിൽ നിന്നും വീണുകിട്ടിയ അവധിക്കാലമാഘോഷിച്ച്, വീണ്ടും പ്രയാസജീവിതത്തിലേക്കു പോകുന്ന വഴി. പാലക്കാട്ടു നിന്നുമുള്ള പ്രയാണം കോയമ്പത്തൂർ വിമാനത്താവളത്തിനെ ലക്ഷ്യമാക്കി 'അതിവേഗം ബഹുദൂരം' കുതിക്കുന്നു (നമ്മുടെ മുഖ്യൻ പറയുന്ന പോലെയല്ല... ശരിക്കും അതിവേഗം ആയിരുന്നു...)... രണ്ടു വശങ്ങളിലുമുള്ള കാഴ്ചകൾ തൻറെ അവധിക്കാലം പോലെത്തന്നെ പെട്ടെന്നു കടന്നുപോയിക്കൊണ്ടിരുന്നു... കേരളത്തിൻറെ പച്ചപ്പിൽ നിന്നും തമിഴ്‌നാടിൻറെ സെറ്റപ്പിലേക്ക് വണ്ടി നീങ്ങി.

പൊതുവെ മ്ലാനത മൂടിക്കെട്ടിയ അന്തരീക്ഷം മയപ്പെടുത്താൻ ടാക്സിഡ്രൈവർ ഇട്ട ഗാനം കൂനിന്മേൽക്കുരുവായി...

"തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും..."

'നിറുത്തെടാ നിൻറെ കോപ്പിലെ കൊതിക്കെറുവ്...' സുഹൃത്ത്‌ കണ്ണുരുട്ടിയപ്പോൾ ഡ്രൈവറുടെ കടി തീർന്നു...

എനിക്കു ഇന്നത്തെ ഫ്ലൈറ്റിനു പോകാനുള്ളതാ... ഒന്നു കത്തിച്ചു വിടെടോ...

'കത്തിക്കാൻ ഞാൻ വലി നിറുത്തിയതാ സാറേ..'

ഭും... പ്രവാസിയുടെയും കടി തീർന്നു...

'സാറൊന്നു ടെൻഷനടിക്കാതിരി... കണ്ണടച്ചു മയങ്ങിക്കോ... എയർപോർട്ട് എത്തുമ്പോൾ വിളിക്കാം...' ഇതുംപറഞ്ഞു യാത്രക്കാരനോടുള്ള ദേഷ്യം ഡ്രൈവർ ആക്സിലറെട്ടറിൽ ഞെരിച്ചമർത്തി. വണ്ടി ചീറിപ്പാഞ്ഞു. സുഹൃത്ത് ക്ഷീണവും, വേഗം പോകുന്നതിൻറെ പേടിയും കാരണം ചെറുതായൊന്നു മയങ്ങി.

കൂമ്പിയടഞ്ഞ കണ്ണുകളെ ഉണർത്തിയത് കീഴ്മേൽ മറിയുന്ന വണ്ടിയായിരുന്നു. എതിരെ വന്ന പാണ്ടിലോറിയും, സുഹൃത്തിൻറെ കാറും തമ്മിൽ നടുറോട്ടിൽ 'അവിഹിതം' സ്ഥാപിക്കാൻ ശ്രമിക്കുന്നു! സുഹൃത്തിൻറെ വണ്ടി പുതിയ 'പൊസിഷൻ' ശ്രമിച്ചതാണോ അതോ വികാരഭരിതനായതാണോയെന്തോ... അവർ അന്തരീക്ഷത്തിൽക്കിടന്നു പുളഞ്ഞു... മുട്ടിയുരുമ്മി ആലിംഗനം ചെയ്തു... പരസ്പരം കീഴ്മേൽ പൊസിഷൻ മാറ്റി രസിച്ചു... ഒടുക്കമൊരു ശീല്ക്കാരത്തോടു കൂടി രണ്ടു വശങ്ങളിലായി ചെരിഞ്ഞു...

തളർന്നു കിടക്കുന്ന വാഹനങ്ങളുടെ ചുറ്റും 'അക്സിഡന്റ്റ്... അക്സിഡന്റ്റ്'' എന്നലറിക്കൂവി നാട്ടുകാരെത്തി. റോഡിനിരുവശങ്ങളിലുമായി രണ്ടു വണ്ടികൾ! എല്ലവരുമെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്നു. പോലീസിനും, അംബുലൻസിനും വിളി പോയി. അവരിലൊരു കൂട്ടർ വരുന്നതും കാത്തിരുന്ന നാട്ടുകാർക്ക് ദർശിക്കാനായത് ഇത്തരം അവസരങ്ങളിൽ പോലീസിനെയും, അംബുലൻസിനെയും മുമ്പ് സ്പോട്ടിലെത്തുന്ന വർഗ്ഗം... ടി.വി. റിപ്പോർട്ടേർസ് ഫ്രം എ മലയാളം ചാനൽ!!!

വന്നിറങ്ങിയതും ഒരു ലോക്കലിനോട് ലവൻ പണിതുടങ്ങി.

റി:എന്താണു സംഭവിച്ചത്?

ലോ:(കൈ കൊണ്ടു 'അറിയില്ല' എന്ന അക്ഷൻ കാട്ടിക്കൊണ്ട്) തെരിയാതയ്യാ...

റി:(കൈ മുന്നോട്ടു നീട്ടി) ഐയാം റിപ്പോർട്ടർ തിമ്മയ്യ... ദെൻ മിസ്റ്റർ തെരിയാതയ്യ... എപ്പോഴാണ് സംഭവം നടന്നത്?

ലോ:(കൈ തലയിൽ വെച്ചിട്ട്) എന്ന കൊടുമൈ സാർ !!! (ഏതാട ഈ അലവലാതി എന്നു മലയാളത്തിൽ സിമ്പിൾ പരിഭാഷ).

റി:ഇവിടെ കൊടും സംഭവം നടന്നെന്നാണ് മി. തെരിയാതയ്യ പറയുന്നത്. എത്രത്തോളം നാശനഷ്ടം സംഭവിച്ചെന്നറിയില്ല. അത്യാഹിതത്തിൻറെ  വ്യാപ്തി മനസ്സിലാക്കാൻ ഇനിയും വിവരങ്ങൾ വേണ്ടി വരുമെന്നാണ് നമുക്കറിയാൻ കഴിയുന്നത്‌. രണ്ടു വണ്ടികളും റോഡിനിരുവശത്തും കിടക്കുന്ന ദയനീയ കാഴ്ച മനം മടുപ്പിക്കുന്നത് തന്നെ. നമുക്ക് തിരിച്ചു വരാം...

മി. തെരിയാതയ്യ ... സത്യത്തിൽ എന്താണു സംഭവിച്ചത്???

ലോ:അത് വന്ത് സാർ... ലോറിയും, കാറും രണ്ടു സൈഡിൽ നിന്തും സ്പീഡിൽ വന്താച്ച്... ഇങ്കെ എത്തുംപോത് അടിച്ചു പിരിഞ്ച്...

റി:യു മീൻ ഝഗഡാ... ഝഗഡാ...???

ലോ:എന്നത്???

റി:ഒന്നൂല്ല... രണ്ടു വണ്ടികളും ഓവർസ്പീഡിൽ ആയിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്...

ലോ:എപ്പാ ???

റി:അമിതവേഗത അത്യാഹിതങ്ങൾ വിതക്കുന്ന കഥയിലേക്ക് ഒരേട്‌ കൂടി. അധികാരികളുടെ കണ്ണുകൾ ഇനിയെങ്കിലും തുറക്കട്ടെ...
തെരിയാതയ്യ സാർ... ആരൊക്കെയാണ് വണ്ടിയിൽ ഉണ്ടായിരുന്നത്?

ലോ:കാറിൽ കേരളാവിലെ ഇരുന്ത് ഒരു സാർ. അപ്പുറം ഡ്രൈവർ. ലോറിയിലെ യാര്... കറക്ടാ തെരിയാതയ്യ..

റി:കേരളത്തിൽ നിന്നുമുള്ള ഒരു മാന്യദ്ദേഹത്തിൻറെ കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ലോറിയിൽ നമ്മുടെ പ്രിയസുഹൃത്ത്‌ തെരിയാതയ്യയുടെ ബന്ധുക്കളായ 'കറക്ടാ തെരിയാതയ്യ' യും കൂട്ടരുമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
ദെൻ മി. തെറി...

ലോ:ങ്ഹെ!!!

റി:സോറി... തെരിയാതയ്യ.. അവർക്കൊക്കെ എന്തുപറ്റി???

ലോ:ലോറി ഡ്രൈവറും, ടാക്സി ഡ്രൈവറും അങ്കെയിരുക്ക്...

റി:രണ്ടു ഡ്രൈവർമാരും ഇപ്പോഴും അങ്കത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്‌. രണ്ടു പേരും പരസ്പരം കുറ്റം ചാർത്തുന്നു. അപ്പോൾ കാർ യാത്രക്കാരൻ???

ലോ:(കൈ മലർത്തിയിട്ടു)... പോച്ച്.. സാർ പോച്ച്...

റി:ഹെന്ത്!!! അങ്ങേയറ്റം സങ്കടകരമായ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. പ്രവാസിയായ ആ മാന്യദ്ദേഹം, മലയാളത്തിന്റെ മുത്ത്‌ നമ്മോടു വിടപറഞ്ഞുവെന്ന അത്യന്തം ഖേദകരമായ വാർത്ത‍ ഇതാ വന്നുകഴിഞ്ഞു. ആദ്ദേഹത്തിൻറെ കുടുംബവും, നാട്ടുകാരും ഇതെങ്ങിനെ ഉൾക്കൊള്ളൂമെന്നു പറയാൻ വയ്യതന്നെ...

എന്നിട്ടെങ്ങൊട്ടാണ് അദ്ദേഹത്തിൻറെ ബോഡി കൊണ്ടുപോയത്? ആശുപത്രിയിലേക്കോ അതോ കേരളത്തിലെ വീട്ടിലേക്കോ?

ലോ:ബാടിയാ? എതുക്ക്‌?

റി:(ക്യാമെറയെ നോക്കി)... ഒന്ന് ഓഫ് ചെയ്യടെ... എന്നിട്ട്...
കള്ളത്തമിഴാ... നീയുദ്ദേശിച്ച ബാടീസ് അല്ല... ഇതു ഡെഡ് ബോഡി. ശവം...ശവം...
(ക്യാമെറ ഓണ്‍ ചെയ്യടെ)...
അപ്പോൾ ബോഡി എങ്കെപോച്ച്?

ലോ:ശവം... യാരുമേ സവം ആകലിയെ  സാർ..

റി:ഹെന്ത്! ആരും ശവം ആയില്ലേ? ശവമാകാതെ എങ്ങിനെ മരിക്കും?
കേരള രാഷ്ട്രീയത്തിലെപ്പോലെ അടിക്കടി പ്രസ്താവനകൾ മാറ്റുന്നയൊരു വ്യക്തിയാണു നമ്മുടെ മുൻപിൽ നിൽക്കുന്നത്...

ലോ:ആമാ സാർ... ആരുമേ സാകലെ...

റി:പിന്നെ? സാർ പോച്ച് എന്നു താൻ പറഞ്ഞതോ?

ലോ:ആമാ... സാർ പോച്ച്... ഇങ്കെ അക്സിഡന്റ്റ് ആയതക്കപ്പുറം ഫ്ലൈറ്റ് കെടക്കാത് എന്ന് സൊല്ലി സാർ വേറെയൊരു കാറിലെ എയർപോർട്ട്ലെ  പോച്ച്...

നീങ്ക എന്നങ്ക സാർ എല്ലാമേ ഉങ്കളുക്കു തോന്നിയമാതിരി സോല്ലിയിട്ടിരിക്കു? കേരളാവിലെ എല്ലാ റിപ്പോർട്ടേർസും ഇന്ത മാതിരി താനാ ?
റി:നല്ല കാര്യങ്ങളാണ്‌ ഇപ്പോളറിയാൻ കഴിയുന്നത്‌... നമ്മുടെ പ്രിയസുഹൃത്ത് കുഴപ്പമൊന്നുമില്ലാതെ എയർപോർട്ടിൽ എത്തിയ വിശേഷമാണ് ഞങ്ങൾക്കു പങ്കു വെക്കാനുള്ളത്... ഈ സന്തോഷവാർത്ത തത്സമയം നിങ്ങളിലേക്കെത്തിച്ചത് ക്യാമറാമാൻ നീലാണ്ടനോടൊപ്പം  റിപ്പോർട്ടർ തിമ്മയ്യ...

വാൽക്കഷ്ണം:
              100 സെന്റി'മീറ്റർ' = 1 മീറ്റർ
              അപ്പോൾ 100 സെന്റി'മെന്റൽ' ആയ റിപ്പോർട്ടർ ആരായി?

----------------------------------------------------------------------------------------------------

കടപ്പാട്:
              സംഭവകഥ പറഞ്ഞു തന്ന മുംബൈയിൽ ഉള്ള സുഹൃത്തിന്.






Friday, December 13, 2013

നിമിത്തം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: കഥാതന്തു അടിച്ചുമാറ്റിയതാണ്...

ഒരു സായാഹ്നത്തിൽ സുഹൃത്തുക്കളായ രാജേഷും, പീറ്ററും കണ്ടുമുട്ടി. ജോലിത്തിരക്കുകളും, കുടുംബ പ്രശ്നങ്ങളും ഇരുവരെയും ക്ഷീണിതരാക്കിയിരുന്നു.  

'എനിക്കിതിൽ നിന്നുമൊക്കെയൊന്നു മാറി നിൽക്കണം. കുറെക്കാലമായില്ലേ ഒരു യാത്രയൊക്കെ പോയിട്ട്. നമുക്ക് പോയാലോ?' രാജേഷിൻറെ കണ്ണുകൾ പീറ്റെറിലേക്ക്.

ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകൾ പരസ്പരം നോക്കി.  പീറ്റെറിൻറെ കണ്ണുകൾ വികസിച്ചു. 'അളിയാ എങ്ങോട്ട് ? '

'മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങട്ടെ. മൂന്നാറിലേക്ക് വിട്ടാലോ?' രാജേഷും കണ്ണുകൾ വികസിപ്പിച്ചു തുടങ്ങി.

'എടളിയാ വണ്ടി... വിടളിയാ മൂന്നാറിലോട്ടു...'

രണ്ടു പേരേയും വഹിച്ചുകൊണ്ട് പീറ്റെറിൻറെ റോയൽ എൻഫീൽഡ് മൂന്നാറിലേക്ക്...

പ്രകൃതിഭംഗി ആവോളം രസിച്ചുകൊണ്ടുള്ള യാത്ര അവരെ ഉണ്മേഷമുള്ളവരാക്കി. 

പ്രകൃതിയെ നിദ്രയിലേക്കു ക്ഷണിച്ച് സുര്യശോണിമ മങ്ങിത്തുടങ്ങി. മേമ്പൊടിക്കു മൂടൽമഞ്ഞും.  വണ്ടി മാട്ടുപ്പെട്ടിയിൽ എത്തുമ്പോഴേക്കും മൂടൽമഞ്ഞ് അസഹ്യമായി. മുന്നോട്ടുള്ള വഴിയൊന്നും കാണുന്നില്ല. പോരാത്തതിനു ഇനിയുള്ള വഴിയിൽ രാത്രികാലങ്ങളിൽ കാട്ടാനശല്യവും ഉണ്ടത്രേ !

ഇന്നിനി ഇവിടെയെവിടേലും തങ്ങിയിട്ടു നാളെ രാവിലെയാകാം യാത്രയെന്നവർ തീരുമാനിച്ചു. 

ചുറ്റുവട്ടത്തൊന്നും താമസസൗകര്യം കണ്ടെത്താൻ പറ്റിയില്ല. റോഡ്‌സൈഡിൽ രാത്രി കഴിച്ചുകൂട്ടുക ചിന്തിക്കാൻപോലും പറ്റില്ല തന്നെ. എന്തു  ചെയ്യും?... മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങാൻ വന്നിട്ടു എന്നെന്നേക്കുമായി മനസ്സും, ശരീരവും തണുത്തു പണ്ടാരമങ്ങുമോ?

തണുപ്പു ശരീരത്തിലേക്കു അരിച്ചിറങ്ങാൻ തുടങ്ങി. ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകളും ഒരിക്കൽകൂടെ ഒരുമിച്ചു വികസിച്ചു. കുറച്ചു ദൂരെയുള്ള വീട്ടിൽ നിന്നുമൊരു പ്രകാശം.  

രണ്ടുപേരും പ്രതീക്ഷയുടെ പ്രകാശത്തെ ലക്ഷ്യമാക്കി നീങ്ങി. അടുക്കുന്തോറും സാമാന്യം വല്ല്യൊരു വീടും, വീട് സ്ഥിതി ചെയ്യുന്ന വല്ല്യ കൊമ്പൌണ്ടും വ്യക്തമായിത്തുടങ്ങി. അടച്ചുപൂട്ടിയ ഗേറ്റ് ഒട്ടും അമാന്തിക്കാതെ ചാടിക്കടന്നു. മാർഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം...

ഒരുവിധം സിറ്റൌട്ടിലെത്തി കൊള്ലിംഗ്ബെൽ അമർത്തി. നാൽപ്പതിനോടടുപ്പിച്ചു പ്രായമുള്ള കാണാൻ ചന്തമുള്ളയൊരു സ്ത്രീ പരിഭ്രാന്തിയോടെ വാതിൽതുറന്നു.

'എന്തു വേണം ?'

'ഞങ്ങൾ മൂന്നാറിലേക്കുള്ള വഴിയാണ്. മഞ്ഞു കാരണം ഇന്നു യാത്ര നിറുത്തേണ്ടിവന്നു. അടുത്തെങ്ങും താമസസൗകര്യം കാണുന്നില്ല'

'ഇവിടെയെങ്ങും അങ്ങിനെ സ്ഥലമില്ല. ഇനി താമസസൗകര്യം അങ്ങ് അടിവാരത്തേയുള്ളൂ...' സ്ത്രീ പറഞ്ഞു.

'മഞ്ഞു കാരണം യാത്ര ചെയ്യാൻ പറ്റുന്നില്ല. ഇന്നു രാത്രി ഇവിടെ തങ്ങാൻ സൗകര്യം തന്നിരുന്നേൽ നന്നായിരുന്നു.'

വീട്ടുടമസ്ഥയുടെ മുഖം സഹതാപം കൊണ്ടു മങ്ങിയെങ്കിലും മറുപടി രണ്ടുപേരെയും നിരാശപ്പെടുത്തി. 

'നിങ്ങളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു... ഈ വലിയ വീട്ടിൽ ആവശ്യത്തിനു സൌകര്യവുമുണ്ട്... പക്ഷേ... (ഒരു നെടുവീർപ്പിനു ശേഷം)... എൻറെ ഭർത്താവ് ഈയിടക്ക് മരണപ്പെട്ടു.. ഇപ്പോൾ ഞാൻ മാത്രമാണിവിടെ..നിങ്ങൾ രണ്ടു പുരുഷന്മാരിവിടെ താമസിച്ചാൽ നാട്ടുകാരൊക്കെയെന്തു കരുതുമെന്നു ഞാനാശങ്കപ്പെടുന്നു...'

ഇനിയെന്ത് എന്ന ഭാവത്തിൽ പീറ്റർ രാജേഷിനെ നോക്കി. ആ നോട്ടം വീടിനു പുറത്തെ ചായ്പ്പിൽ ഉടക്കി. അതിനു ശേഷം വീട്ടുടമസ്ഥയോട്...

'നിങ്ങൾ പറയുന്നതു ശരിതന്നെ. പക്ഷെ ഞങ്ങൾക്കു വേറൊരു മാർഗ്ഗവുമില്ല. ഇന്നു രാത്രിയീ ചായ്പ്പിൽ കഴിയാൻ അനുവദിക്കാമോ? നേരം വെളുക്കുന്നതിനു മുൻപു ഞങ്ങൾ പൊയ്ക്കോളാം'

കുറച്ചു നേരത്തെ മൌനത്തിനു ശേഷം വീട്ടുടമസ്ഥ സമ്മതിച്ചു. വാതിലടക്കാൻ പോകുന്ന വീട്ടുടമസ്ഥയോടു പീറ്റർ 'ഭവതിയുടെ പേരെന്താണ്?'

ഒരു മന്ദസ്മിതത്തോടെ 'സൂസൻ'.

'വളരെ നന്ദി സൂസൻ. ശുഭരാത്രി.'

തണുത്ത രാത്രി ചായ്പ്പിൽ കഴിച്ചുകൂട്ടി നനുത്ത പ്രഭാതത്തിൽത്തന്നെ രണ്ടുപേരും മൂന്നാറിലേക്ക് പോയി. മനോഹരമായ രണ്ടു ദിവസങ്ങൾ അവിടെയുല്ലസിച്ചു മനസ്സിനെ ശാന്തമാക്കി വീണ്ടും ജീവിതത്തിൻറെ തിരക്കുകളിലേക്ക്.

കാലം കടന്നു പോയി. കൃത്യം 9 മാസം കഴിഞ്ഞപ്പോൾ പീറ്ററിനു ഒരു ലെറ്റർ. അതിൻറെ പുറത്തെഴുതിയ അഡ്രസ്‌ അയാളെ അത്ഭുതപ്പെടുത്തി!!!

'From Soosan's Advocate'

ഓർമ്മകൾ പിറകിലേക്കു പോയി. മനസ്സു കുഴഞ്ഞുമറിയുന്നു. പൊടുന്നനെ മൊബൈലിൽ രാജേഷിനോട്.

'ഡേയ്... നീയെവിടെ? വേഗമിങ്ങു വാ... ഒരു അത്യാവശ്യം കാര്യം ചോദിക്കാനുണ്ട്'

രാജേഷ്‌ ഓടിക്കിതച്ചുകൊണ്ടെത്തി. 'എന്താനിഷ്ടാ?'

'നിനക്ക് സൂസനെ ഓർമ്മയുണ്ടോ?

'സൂസനാ? യേത് സൂസൻ?'

'ഡേയ്... നമ്മളന്നു മൂന്നാറിൽ പോയപ്പോൾ താമസിച്ച വീട്ടിലെ സ്ത്രീ...'

'ഓഹ് യെസ്... ഓർമയുണ്ട്... അതിനെന്താ ഇപ്പൊ?'

'നീ സത്യം പറയണം. അന്നു നമ്മൾ ഉറങ്ങിക്കഴിഞ്ഞു രാത്രിയിൽ  നീയെഴുന്നേറ്റു വല്ലോടത്തും പോയാരുന്നോ?'

'എന്തോന്നെടാ പീറ്ററെ നീ പറയുന്നേ? ഞാനെവിടെ പോകാൻ?' പീറ്ററിനു മുഖം കൊടുക്കാതെ രാജേഷ്‌.

'അതല്ല... നീ പോയിരുന്നു... സൂസനെ കാണാൻ.. സത്യം പറ...'

രാജേഷിൻറെ മുഖം വിളറി.

'അത്പിന്നെ.. ഞാൻ... ഞാൻ പോയിരുന്നു... '

'എന്നിട്ട് ?'

'സൂസൻറെ ബെഡ്രൂമിലേക്ക് കയറിപ്പറ്റി.'

'എന്തിന് ??? ആ പോട്ടെ... എന്നിട്ടു ?

'എന്നിട്ടൊന്നുമില്ല... സത്യം... ഞാൻ തിരിച്ചു പോന്നു'

'ഉറപ്പ് ???'

'ഉറപ്പാണെടെ...'

'നീയെന്തോ എന്നിൽനിന്നും മറയ്ക്കുന്നുണ്ട്‌...'

'ഇല്ല പീറ്റർ...' വീണ്ടും  മുഖം കൊടുക്കാതെയുള്ള ഉത്തരം.

സന്ദേഹത്തിൻറെ കണ്ണുകളുമായി പീറ്റർ.

'ഇനി ഞാനോന്നുമൊളിക്കുന്നില്ല... ഒരു ദുർബല നിമിഷത്തിൽ... ഞാനും, അവരും.... മ്ഹും...ങും..'

'തന്നേ? ഒള്ളത് തന്നേ ? പീറ്റർ അവിശ്വസനീയതയോടെ...

'തന്നെടെ തന്നെ.... ' ഒരു കള്ളച്ചിരിയോടെ രാജേഷ്‌.

'അതിരിക്കട്ടെ.. ആ സമയത്ത് നീയെൻറെ പേരു വല്ലതും പറഞ്ഞാരുന്നോ?

രാജേഷിൻറെ മുഖം വീണ്ടും വിളറി.

'ഞാനോ? നിൻറെ പേരോ? എന്തിനു???'

'അത് തന്നെയാ എനിക്കുമറിയെണ്ടേ.. എന്തിനു?'

'അത്... ആദ്യം ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം സംസാരിച്ചിരുന്നു... എന്നെപ്പറ്റിയും, ജോലിയെപ്പറ്റിയുമൊക്കെ സൂസൻ ചോദിച്ചു.  പരിഭ്രാന്തിയിൽ നിൻറെ പേരാ പറഞ്ഞു പോയേ... ക്ഷമിക്കെടാ...' കുറ്റവാളിയെ പോലെ തല കുനിച്ചു രാജേഷ്‌ നിന്നു...

ഒരു നിശബ്ദത ഇരുവർക്കുമിടയിൽ തളംകെട്ടി.

'ഇതെന്താ നിൻറെ  കയ്യിൽ?' ലെറ്റർ ശ്രദ്ധിച്ച രാജേഷ്‌.

'സൂസൻറെ അഡ്വക്കേറ്റ് അയച്ചതാ... ' പീറ്റർ രാജേഷിനു നേരെ നീട്ടി.

ദൈവമേ ഞാൻ കാരണം പീറ്റർ കുഴപ്പത്തിലായല്ലോ...ഒന്നും വേണ്ടായിരുന്നു... തികട്ടി വന്ന കുറ്റബോധത്തോടെ രാജേഷ്‌ കത്ത് തുറന്നു വായിച്ചു.

'പ്രിയപ്പെട്ട പീറ്റർ,

            കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂസൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സൂസൻറെ അന്ത്യാഭിലാഷപ്രകാരം അവരുടെ വീടും, വസ്തു വകകളും താങ്കളുടെ പേരിലേക്ക് മാറ്റിയതായി അറിയിക്കാൻ താല്പര്യപ്പെടുന്നു...'

എന്ന്,

സൂസൻറെ അഡ്വക്കേറ്റ്. '

---------------------------------------------------------------------------

ഡും... ഡും... ഡും... കിളിപോയി......
 

Thursday, November 14, 2013

ടീം ലഞ്ച്!!!

കൂതറ ഭക്ഷണവും, എന്തരപ്പീ വിളികളും നിറഞ്ഞ തിരോന്തോരം കാണ്ഡം ജീവിതത്തിൽ കഴിഞ്ഞെന്നാശ്വസിച്ച നാളുകളിൽ വീണ്ടുമൊരു വിളി...

ബുദ്ധികൊണ്ട് സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവർക്കു ബുദ്ധിക്കു പഞ്ഞമില്ലേലും, കുരുട്ടുബുദ്ധി വേണ്ടിവന്നപ്പം  ഞങ്ങളെ വിളിച്ചതാ... തിരോന്തോരം ടെക്നോപാർക്കിൽ മറ്റൊരു കമ്പനിയിൽ ഓണ്‍സൈറ്റ്... ഞാനും, സന്ദീപ് ഭായിയും...

കമ്പനി മലയാളിയുടെതാണെങ്കിലും, ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജ് ചെയ്യുന്നതൊരു തമിഴ്പേശും  മനിതൻ...പേര് റേഷൻ(റോഷൻ അല്ല...റേഷൻ തന്നെ)... കാണാനും ഒരു റേഷനരി ലുക്ക്! മുഴുവൻ പേര് ഇതല്ല...പക്ഷെ പേര് ലോപിച്ചാൽ ഇങ്ങനെയിരിക്കും... ചെന്നെയിൽ ഇരിക്കേണ്ട അങ്ങേരു ഇവിടെ വന്നിരിക്കുവാ, ഞങ്ങളെ പണിയെടുപ്പിക്കാൻ!!!

എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എങ്ങിനെയാണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എന്താ സംഭവമെന്നു അങ്ങേർക്കു അറിയില്ലേലും ഇടക്കിടക്കു പറഞ്ഞോണ്ടിരിക്കും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഞെട്ടിയ ഞങ്ങൾ അങ്ങേരോട്...

'സാർ... എതു ടാസ്ക്???'

ക്രൂദ്ധനായി ഞങ്ങളെ നോക്കി അങ്ങേരു വീണ്ടും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഒരുമാതിരി 'പോയി ടാസ്കി വിളിയെടാ' ലൈൻ...

ഇനിയിപ്പോ ലങ്ങേരോടു സച്ചിനെപ്പോ കളിനിറുത്തുമെന്നൊ, ചാന്ദ്രയാൻ എപ്പോ  ഭ്രമണപഥത്തിലെത്തുമെന്നൊ ചോദിച്ചാലും ലങ്ങേരു പറയും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഉവ്വ! കമ്പ്ലീറ്റ്‌ ചെയ്തേക്കാം...

അങ്ങിനെ ടാസ്ക് ഒന്നുമില്ലേലും, ഞങ്ങൾ ഏൻഡ് ഓഫ് ദി ഡേ ജ്വാലികൾ പ്രൊജക്റ്റ്‌ലീഡറുടെ സഹായത്തോടെ  (സഹായമെന്നു പറഞ്ഞാൽ കേവലം 90% പുള്ളിക്കാരിയും, ബാക്കി മുഴുവനും ഞങ്ങളും) തീർത്ത് ഒരാഴ്ച കൊണ്ട് മരണവര (ഡെഡ് ലൈൻ) മീറ്റ്‌ ചെയ്തു. ഞങ്ങളുടെ ജ്വാലി 'ക്ഷ' ബോധിച്ച മാനേജർ കുറച്ചുകൂടി ഫ്രീയായി പെരുമാറാൻ തുടങ്ങി...

ഉച്ചയോടടുത്തപ്പോൾ ചാറ്റ് വിൻഡോവിൽ മാനേജർ...

'അനൂപ്‌.. വാട്ട്‌ ഈസ്‌ ദി പ്ലാൻ ഫോർ ദി ലഞ്ച് ???'

ദൈവമേ... പ്ലാൻ പോലും... ആ വാക്കു പറഞ്ഞാൽ, തൊട്ടു പുറകെ 'ഇറ്റ്‌ ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' പറയും... അപ്പൊ ലഞ്ച് ഉച്ചക്ക് കഴിക്കാൻ പറ്റൂലെ? 

'പ്ലാൻ ഒന്നുമില്ല സാർ... ' ഞാൻ റിപ്ലെ കൊടുത്തു...

'ഗുഡ്... ദെൻ വീ വിൽ ഹാവ് ലഞ്ച് റ്റുഗെതർ... ലെറ്റ്‌ അസ്‌ ഹാവ് എ ടീം ലഞ്ച്...'

'സെറ്റ്...' ഒട്ടും അമാന്തിക്കാതെ  ആ ഓഫെറിനു കൈ കൊടുത്തു... സാധാരണ പ്രൊജക്റ്റ്‌ മുഴുവനാക്കിയാൽ മാത്രം കിട്ടാറുള്ള ടീം ലഞ്ച് ഇപ്പോഴേ തരാംപോലും... ഞങ്ങളുടെ ജ്വാലികൾ  തമ്പുരാന്  അത്രയ്ക്കങ്ങട്  ബോധിച്ചിരിക്ക്ണ്!!!

ഭഗവാൻ.. തേരി  മായാ ...

അപ്രതീക്ഷിതമായ ഓഫെറായത് കൊണ്ടു, ഉച്ചഭക്ഷണം കൊണ്ടു വന്ന പ്രൊജക്റ്റ്‌ലീഡർ തൻറെ ഭക്ഷണ കിറ്റ്‌ എടുത്തു അടുത്തുള്ള രാജേഷിനു ദാനം ചെയ്തു... 'എടുത്തു ഉള്ളേ തള്ളഡേ... ഞങ്ങൾക്ക് ടീം ലഞ്ച് ഉണ്ട്...' ഇതും പറഞ്ഞു ടീം ലഞ്ച് ഇല്ലാത്ത ഹതഭാഗ്യനു നേരെ ലേശം പുച്ഛം വാരിവിതറാനും മറന്നില്ല...

അങ്ങിനെയെല്ലാവരും ലഞ്ചാൻ വേണ്ടി ഫുഡ്‌ കോർട്ട് ലക്ഷ്യമാക്കി റേഷൻ തെളിച്ചവഴിയേ നീങ്ങി...

'എന്തിനാണു  സാർ ടീം ലഞ്ച്?' ഞാൻ കുശലം ചോദിച്ചു...

'പൊങ്കൽ വരികയല്ലേ... ' റേഷൻ കാരണം വ്യക്തമാക്കി...

പോകുന്ന വഴി റേഷൻ തൻറെ തനിനിലവാരം കാണിച്ചു തുടങ്ങി..

'അനൂപ്‌.. ഇഡ്ഡലിയും, പൊങ്കലും തമ്മിലുള്ള വ്യത്യാസം എന്താണ്'

കൈ മലർത്തിയ എനിക്ക് അദ്ദേഹം ഉത്തരം പറഞ്ഞു തന്നു...

'പൊങ്കലിനു അവധി ഉണ്ട്...എന്നാൽ ഇഡ്ഡലിക്ക് അവധി ഇല്ല.. '

അതുംപറഞ്ഞു പാൻപരാഗ് കറനിറച്ച പല്ലും കാട്ടിയൊരു ഇളി..

നേരത്തെ കൈ മലർത്തിയതിന് പകരം ഇങ്ങേരെ എടുത്തങ്ങു മലർത്തിയാൽ മതിയാരുന്നു... പക്ഷെ ടീംലഞ്ച് ആലോചിച്ചപ്പോൾ റേഷനെ പൂശാതെ വിട്ടു...

ദേ വരുന്നൂ അടുത്ത ചോദ്യം...

അനൂപ്‌... പൊങ്കലിനു പടക്കമൊക്കെ വാങ്ങിച്ചോ... പൊട്ടിക്കാൻ ?

എന്തിനു? *നിങ്ങളുടെ അപ്ലിക്കേഷൻ ഒന്ന് ടെസ്റ്റ്‌ ചെയ്‌താൽ പോരെ? ആവശ്യത്തിനു പൊകയും , ചീറ്റലും പിന്നെ ചറപറ പൊട്ടലും കാണാലോ...

ഹല്ല പിന്നെ... അതോടെ അങ്ങേരുടെ കടി തീർന്നു...

ഈ സമയം കൊണ്ട് ഫുഡ്‌കോർട്ടിൽ എത്തിയ ഞങ്ങളോട് റേഷൻ...

'അവരവർക്ക് വേണ്ടത് ഓർഡർ ചെയ്തോളു...'

എല്ലാരും ചെയ്തു... അവിടെ കണ്ടതിൽ ഏറ്റവും വിലകൂടിയത് തന്നെ ഞാനും താങ്ങി... 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്'...

എല്ലാവരുടെയും ബിൽ അടിച്ചുകഴിഞ്ഞ് (പ്രീ പെയ്ഡ് ആണ്) കാഷ്യർ പണത്തിനു കൈ നീട്ടി... റേഷൻ മുന്നോട്ടു നീങ്ങി കൊടുത്തു... 150 രൂഫാ!!!

എല്ലാവരും ഞെട്ടി!!! ആകെ മൊത്തം ടോട്ടൽ 2700 രൂഫാ ആയതിനു വെറും 150 രൂഫാ? ചെലപ്പോ അതു  ടിപ്സ് ആയിരിക്കും.... ബാക്കി കമ്പനി കൊടുക്കുവായിരിക്കും... ആാ.. നമ്മളെന്തിനറിയണം... എല്ലാവരും ഭക്ഷണത്തിനു  വെയിറ്റ് ചെയ്തു...

ചെറിയൊരു ഇടവേളക്കു ശേഷം ഒരു പ്ലേറ്റ് മട്ടണ്‍ ബിരിയാണി എത്തി... റേഷൻ മുന്നോട്ടാഞ്ഞു അതു കൈക്കലാക്കി  (പുള്ളി ഓർഡർ ചെയ്തത് അതായിരുന്നു)... അതുമായി ആദ്ദേഹം അടുത്ത ടേബിളിൽ പോയിരുന്നു ഞങ്ങളെ വെയിറ്റ് ചെയ്തു...

കുറെ നേരമായിട്ടും ബാക്കിയാരുടെയും ഓർഡർ വന്നില്ല... ഇത് കണ്ട റേഷൻ ഇടപെട്ടു...

'ഫുഡ്‌ റെഡി ആകലെയാ?'

ഇല്ല...' .. എല്ലാവരും പറഞ്ഞു...

നേരെ കൌണ്ടറിൽ ചെന്നുചോദിച്ച ശേഷം തിരിച്ചുവന്നിട്ട്...

'നീങ്കയാരും പേ പണ്ണലിയാ?'

പ്രൊജക്റ്റ്‌ ലീഡർ സംശയത്തോടെ...  'എന്തിനു? നിങ്ങൾ അല്ലെ കൊടുത്തത്?'

'നോ നോ... ഐ പെയ്ഡ് ഫോർ  മി ഒണ്‍ലി... എല്ലാരുമേ അവങ്ക അവങ്ക ബിൽ പേ പണ്ണുങ്കോ ...'

ഹെന്ത്!!! എല്ലാവരും പരസ്പരം ഞെട്ടലോടെ നോക്കി... അവങ്ക അവങ്ക യോ? വീട്ടിൽനിന്നും കൊണ്ടുവന്ന ലഞ്ച് ദാനംചെയ്ത പ്രൊജക്റ്റ്‌ ലീഡർ കലിപ്പോടെ വീണ്ടും...

'അപ്പൊ സാറു പറഞ്ഞതോ ടീം ലഞ്ച് ആണെന്ന്?'

'ആമാ... ടീം ലഞ്ച് താൻ... നമ്മൾ ടീം ആയി ലഞ്ച് കഴിക്കാം എന്നാ ഞാൻ പറഞ്ഞേ...'

(((((ഠേ)))))

ഇപ്പൊ കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ഞങ്ങൾക്കു പുടികിട്ടി... അങ്ങേരുടെ വിദ്യാഭ്യാസക്കുറവോ അതോ ഞങ്ങളുടെ കൂടുതലോ അതോ ഈ കമ്പനിയിലെ രീതിയിങ്ങനെ ആയതു കൊണ്ടോയെന്തോ.... ആാ... ടീം ലഞ്ചാണ് പോലും ടീം ലഞ്ച്...

ഇതൊക്കെകേട്ട് പ്രൊജക്റ്റ്‌ലീഡർ തകൃതിയായി ഫോണ്‍ ചെയ്യുന്നു... 'ഹല്ലോ രാജേഷ്‌... ഞാൻ തന്ന ഭക്ഷണപ്പൊതി തീർന്നാ?'

ഒരു ചെറിയ ഗാപ്പിനുശേഷം മ്ലാനതയോടെ 'ഒന്നും ബാക്കിയില്ലേടേ ? എന്തോന്നെടേയിതു?   ... ഹും.. ടീം ലഞ്ച്... ഞാനൊന്നും പറയുന്നില്ല... '

ഇനി കാത്തിട്ടു കാര്യമില്ലെന്നു മനസ്സിലായി ബില്ലടച്ചു ഓർഡർ സ്വീകരിച്ചയെൻറെ മുൻപിൽ 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്' എത്തി. പേരിലുള്ള ജാഡ ടേസ്റ്റ്ൽ  കണ്ടില്ല... ടെക്നോപാർക്കിലെ സ്ഥിരം പഴങ്കഞ്ഞി ഫുഡ്!

ആകെമൊത്തം  ഒരു മാതിരി ലൂഞ്ചിയ മഞ്ച് :)

വാൽക്കഷണം:
'ടീം ലഞ്ച്' പണിതന്നു കഴിഞ്ഞപ്പോൾ റേഷൻറെയടുത്ത ഓഫർ.... ഒരു ജ്യൂസ്‌ ആയാലോയെന്ന്...

.....പ്ലിങ്ങ്.....

പഹയനെ കൊന്നില്ലെന്നെയുള്ളൂ...


* ഒരു സുഹൃത്തിൻറെ ചേച്ചി സോഫ്റ്റുവെയർ മേഖലയിൽ ജോലി ചെയ്യുന്ന അവരുടെ കെട്ട്യോനിട്ടു കൊട്ടിയത്...

Thursday, October 17, 2013

യജമാനെ അനുസരിക്കാത്തവൻ

"ഡായ് ... ഇവിടെ ഞാനൊരു ചിക്കനെയൊക്കെ  സെറ്റപ്പാക്കി വെച്ചിട്ടൊണ്ട് ... നിങ്ങളു  വേഗം വാ..." വെറുതെ വെടിപറഞ്ഞു സമയം കളഞ്ഞ ഞങ്ങൾക്ക് (ഞാനും, എൻറെ രണ്ടു കസിൻസും) മൂത്ത കസിൻ ചേട്ടൻറെ ക്ഷണം !

വെറുതേ കളയാൻ സമയം തീരെയില്ലാത്തതു കൊണ്ട്  മൂവരും ഉടൻ പറഞ്ഞു... "ഞങ്ങളെത്തിയെക്കാം..."

ഭക്ഷണക്കാര്യത്തിലുള്ള ആത്മാർഥത കാരണം പറഞ്ഞതിലും നേരത്തെ ഞങ്ങൾ സ്പോട്ടിൽ എത്തി.

കയറി ചെന്നപ്പോഴേ കണ്ടതു വല്യമ്മച്ചി ഒരു പശുവുമായി മൽപ്പിടുത്തം നടത്തുന്നതാ... ഞങ്ങളെ കണ്ടതും ഒരു കമെൻറ് ...

'നീയൊക്കെ പഠിച്ചു ഉദ്യോഗസ്ഥരായിട്ടു എനിക്കു വല്ല ഗുണവും വേണ്ടേ... പശുവിനെ കറക്കാൻ ഒന്നു സഹായിക്കെടാ... '

കൂടെയുള്ള രണ്ടുപേരും എന്നെ സ്പോട്ടിൽത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു... മിടുക്കന്മാർ!!!

വീണ്ടും വല്യമ്മച്ചി... 'ഒന്നു  കറക്കെടാ...'

ഛെ!!! ഹൌ ഡെയർ  യു വല്യമ്മച്ചി!!! അഭ്യസ്തവിദ്യനായ ഞാൻ പശുവിനെ കറക്കണം പോലും!! എന്നാലും ഞമ്മൻറെ പഠിപ്പിനെ തൊട്ടുകളിച്ചതു കൊണ്ട് അതു  തെളിയിക്കാൻ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല... കൊടുത്തു ഉടൻ മറുപടി...

'ബിഗ്‌ മദർ... ഇഫ്‌ യൂ മാരി ദി കൌ, ഐ വിൽ റൊട്ടേറ്റ്‌ ഇറ്റ്‌.'

എൻറെ വിദ്യാഭാസപാടവത്തിൽ അതിശയിച്ചു മിണ്ങ്ങസ്യ പരുവത്തിൽ നോക്കിയ വല്യമ്മച്ചി...

'എന്തോന്ന്???'

അടി സക്കെ.... ഒടുവിൽ എൻറെ വിദ്യാഭാസം വിജയിച്ചു.. ഇംഗ്ലീഷ് സ്പീച്ചാൻ അറിയാത്ത കണ്‍ട്രി വല്യമ്മച്ചിക്ക് നല്ല ഗ്രീൻ മലയാളത്തിൽ സംഭവം പറഞ്ഞു കൊടുത്തു.

'വല്യമ്മച്ചി പശുവിനെ കെട്ടിയാൽ, ഞാൻ കറക്കാം..'

ഇതിൽക്കൂടുതൽ നീ കറക്കെണ്ടാ.... '  പിറുപിറുത്തു കൊണ്ട് വല്യമ്മച്ചി പോയി. ഇതെന്തു കൂത്ത്‌ എന്നതിശയിച്ചു മിണ്ങ്ങസ്യപരുവത്തിൽ നോക്കിയയെൻറെ ശ്രദ്ധ മാറ്റിക്കൊണ്ടൊരു ഉൾവിളി...

'കേറി വാടാ മക്കളെ... ' വിളി കേട്ടയിടത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞങ്ങളുടെ മൂത്താശാരി അടിച്ചു കിണ്ടിയായി ഇരിക്കുന്നതാ !!!

പ്യണി  പ്യാളി! അങ്ങേരു അടിച്ചാ കെട്ട്യോളുടെ തെറി ഞങ്ങൾക്കാ... ഞങ്ങളാണ് അങ്ങേരെ ചീത്തയാക്കുന്നതു  പോലും !! ഉവ്വാ... ഒരു മാന്യൻ!!

അടിച്ചാൽപ്പിന്നെ സാധനം ഭയങ്കര ചീവാണ് (അല്ലേലും അങ്ങിനെത്തന്നെ)... പഴം പുരാണത്തിൻറെ  കെട്ടഴിക്കും... ഷേക്കിൻറെ ഇടംകൈ ആയിരുന്ന കഥയും, അമേരിക്കൻ പട്ടാളമേധാവി കെട്ടിപ്പിടിച്ചു ഉമ്മവെച്ച കഥയുമൊക്കെ നമ്മളെത്ര തവണ കേട്ടിരിക്കുന്നു!! അമേരിക്കയുടെ മാപ്പും പെന്‍റഗന്‍റെ കോപ്പും എടുത്തുകാട്ടി ഞങ്ങളെ പലവട്ടം വിരട്ടിയിരിക്കുന്നു.

വെടികൾ അനുസ്യൂതം തുടരുന്നു...

ഇടയ്ക്കിടയ്ക്ക് 'യജമാനെ അനുസരിക്കാത്തവൻ... അഹങ്കാരി... അവനെന്നെ ശരിക്കറിയില്ല... എന്നോടാ ലവൻറെ കളി...' മുതലായ പദപ്രയോഗങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു...

സംഭവത്തിൻറെയൊരു കിടപ്പുവശം പുടികിട്ടി... ആരോടോ ഉടക്കി... പണിക്കു നിൽക്കുന്ന ബംഗാളി പൈതങ്ങളോ,  വേറെയേതോ ഹതഭാഗ്യരോ... ഒന്നുകിൽ പൊട്ടിച്ചു... അല്ലേൽ അടുത്തുതന്നെ പൊട്ടിക്കും... അതുമല്ലേൽ ഞങ്ങളെക്കൊണ്ടു പൊട്ടിപ്പിക്കും ... വീണ്ടും പ്യണി  പ്യാളി!

എന്താണു സംഭവം ചേട്ടായീ? മൂവരും ആകാംക്ഷയോടെ തിരക്കി...

'എൻറെ ചിലവിൽ കഴിയുന്നയവൻ എന്നെ അനുസരിക്കണം... ഞാൻ കൊടുക്കുന്ന ഉപ്പും, ചോറും തിന്നു അനുസരണക്കേട്‌ കാണിച്ചാൽ ആരായാലും ഞാൻ വെച്ചേക്കില്ല...' ... വീണ്ടും പ്യണികൾ പ്യാളുന്നു!!!

'എന്നിട്ടെന്തു പറ്റി?'

'എന്തു പറ്റാൻ? ഞാനൊരവസരം കൂടെയവനു കൊടുത്തു. അവൻറെ തെറ്റു തിരുത്താൻ...'

'എന്നിട്ടു തിരുത്തിയോ?'

'യെവടെ... വിനാശകാലേ വിപരീതബുദ്ധി!'

'എന്നിട്ട് ???' മൂവരും ആകാംക്ഷാഭരിതരായി...

'ഞാനവനെ കാലെവാരി അടിച്ചുകൊന്നു...'

'ദൈവമേ!!! ഒരു കൊലപാതകത്തിൻറെ അനന്തരഫലത്തിനാണോ  ഞങ്ങളെ വിളിച്ചു കൂട്ടിയെ!!!'... ഒരുത്തനെ തീർത്തിട്ടു പുട്ടും, കടലയും വിളമ്പുന്ന ലാഘവത്തിൽ അതു ഞങ്ങളുടെ മുമ്പിൽ വിളമ്പുന്നു!!! ചാക്രിയ സംക്രമണം!!! (സംഭവം ഇതുമായി ഒരു ഒരു ബന്ധവുമില്ല... വെറുതെ രംഗത്തിൻറെ കടുപ്പം കൂട്ടാൻവേണ്ടി മാത്രമൊരു വാക്ക്)...

'ലവൻ എവിടുത്തുകാരനാ?' ദൈന്യതയോടെയൊരു കസിൻ ചോദിച്ചു.

'ആാാാ ... ഇവിടുത്തെ ചന്തയിൽനിന്നും എന്നോടൊപ്പം കൂടിയതാ ...'

ദൈവമേ!!! ലോക്കൽ പയ്യൻ... അപ്പോൾ ലവൻറെ ബന്ധുക്കളും, ഗുണ്ടകളും എത്രയും വേഗമെത്തും... അടി ഉറപ്പ് ...

ഏതു സമയത്തും ചത്തവൻറെ ബന്ധുക്കളോ, ഗുണ്ടകളോ, പോലീസുകാരോ ഞങ്ങളെയടക്കം പൊക്കുന്നതും കാത്തിരിക്കുമ്പോൾ ചേട്ടൻറെ വക സിറ്റുവേഷനുമായി  യാതൊരു ബന്ധവുമില്ലാത്ത കമൻറ്...

'വാടേയ്... ചിക്കൻകറി  കൂട്ടി ചോറു കേറ്റാം...'

എല്ലാവരും മനസ്സിൽ ഭയവും, വായിൽ വെള്ളവുമായി ഡൈനിങ്ങ്‌ടേബിളിനു ചുറ്റുമിരുന്നു. വിഭവങ്ങൾ നിരന്നു.

പൊടുന്നനെ എല്ലാവരെയും ഭയവിഹല്വരാക്കി  ഒരു ജീപ്പ് ഗേറ്റ് കടന്നുവന്നു !!!

എല്ലാം തീർന്നു ... ഒന്നുകിൽ പോലീസ് ... അല്ലെങ്കിൽ ഗുണ്ടാസ്... വിറങ്ങലിച്ചു നിന്ന ഞങ്ങളുടെ മുൻപിലേക്ക് നാലു തടിമാടന്മാർ ഇറങ്ങി. അവരുടെ കണ്ണുകൾ  എന്തോ ശക്തമായ തീരുമാനം വിളിച്ചോതി. നാൽവരും ഞങ്ങളുടെയടുത്തേക്കു  നടന്നു തുടങ്ങി!!!

ഞങ്ങൾ നാലു  കൃശഗാത്രർ... അവരു നാലെങ്കിലും നാൽപതു കൃശഗാത്രർക്കു തുല്യം!!! ഞങ്ങളെ പഞ്ഞിക്കിടും... ഉറപ്പ്...

അവർ ചുറ്റിലുമൊന്നു വീക്ഷിച്ചു... വീണ്ടും മുന്നോട്ടുതന്നെ... ഞങ്ങളുടെ തൊട്ടുമുന്നിൽ അവരെത്തി!! ഉദ്വേഗജനഗമായ നിമിഷങ്ങൾ!! മേമ്പോടിക്ക് ടി.വി യിൽ നിന്നൊരു പാട്ടും...

'ആരാദ്യം പറയും... ആരാദ്യം പറയും...'

അതേ കണ്‍ഫ്യൂഷൻ ഞങ്ങൾക്കും... അവരാദ്യം തന്തക്കു വിളിച്ചു തുടങ്ങണോ അതോ ഞങ്ങൾ അവരുടെ കാലുപിടിച്ചു 'ലേലു അല്ലൂ... ലേലു അല്ലൂ...' പറയണോ...

വീണ്ടുമൊരു ബൂം ചിക് വാഹ് വാഹ് മൊമെന്റ് !!!

കൂട്ടത്തിലെ വല്ല്യ തടിയൻ സ്വൽപം മുമ്പോട്ടുവന്നു ചോദിച്ചു...

'എവിടെയാ ഇട്ടിരിക്കുന്നേ?'

ഞങ്ങൾ സ്വൽപം പിന്നോട്ടുവന്നു. ഡൈനിങ്ങ്‌ ടേബിളിലേക്ക് കൈ ചൂണ്ടി ഒരു സപ്പോർട്ടിനു ചേട്ടൻ പറഞ്ഞു... 'വാ... നമുക്ക്  ഭക്ഷണം കഴിച്ചിട്ടു സംസാരിക്കാം...'

'വേണ്ടാടാടാടാടാ.... ഞങ്ങൾ കഴിച്ചിട്ടാ വന്നേ ...'

കഴിച്ചിട്ടു പണിയാൻ വരുന്ന ഗുണ്ടകൾ!!! ഇവന്മാർക്ക് ഗുണ്ടിസത്തിൻറെ ബാലപാഠങ്ങൾ പോലുമറിയില്ലെ? കഴിച്ചാൽ എങ്ങിനെ ഓടാൻ പറ്റും? ആാാാ... ഇവിടെ അവർ ഓടേണ്ട കാര്യമില്ലല്ലോ... ഞങ്ങളാണേൽ കഴിച്ചുമില്ല... നന്നായി ഓടാം...

'ഡൈനിങ്ങ്‌ ടേബിളിൽ ഉണ്ടെണോ? പുറത്തു കൂട്ടിയിടാറല്ലേ പതിവ്?' തടിമാടൻറെ  പ്രതികരണം...

ഇത്തവണ ഞങ്ങളെല്ലാവരും വീണ്ടും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി... ചേട്ടനെ നോക്കി... ഇതു  പതിവാണല്ലേ!!! എന്നാലും കൂട്ടിയിടാനും മാത്രം!!!

'ഇല്ലെടെ.. വല്ലപ്പോഴും ഒരു സോളോ പെർഫോർമൻസ്.... അല്ലാതെ ഗ്രൂപ്പ്‌ പെർഫോർമൻസ് ഇല്ല...'

എന്തോ പന്തികേട്‌ തോന്നിയ ചേട്ടൻ അവരോടു ചോദിച്ചു...

'കുന്ത് ഏട്ടിയിടാറു?'

ങ്ഹെ!!!

'അല്ല... എന്തു കൂട്ടിയിടാറു?'

'എന്താണു ചേട്ടാ? ഇന്നല്ലേ പറിച്ചിട്ട തേങ്ങകൾ എടുക്കാൻ വരാൻ പറഞ്ഞെ? സാധാരണ മുറ്റത്ത്‌ കൂട്ടിയിടാറാണ് പതിവെന്നാ രാജൻ ചേട്ടൻ പറഞ്ഞേ ...'

 കണ്ണുമിഴിച്ചു നിന്ന ഞങ്ങൾ പരസ്പരം പറഞ്ഞു.

'അയ്യേ! ചമ്മിപ്പോയി... ചമ്മിപ്പോയി...'

ഒപ്പം ചേട്ടൻറെ  ആജ്ഞയും... 'എടുത്തോണ്ട് പോകിനെടാ...'

അതുവരെ ഉരുണ്ടുകേറിയ ഭയം അക്രാന്തമാക്കി ഉരുട്ടിക്കേറ്റാൻ ഞങ്ങൾ വീണ്ടും തീൻമേശയിലേക്ക്‌ ...

ചിക്കനുമായുള്ള ദ്വന്ദയുദ്ധത്തിനിടയിൽ ഒരു കസിൻ കസറി... 'ചിക്കൻ ഇച്ചിരി മുറ്റാ...'

 'ആാാ... ലവനു മുറ്റു കൂടിയപ്പോഴാ ആ കോയീൻറെ മോനെ ഞാനങ്ങു തീർത്തത്...'

 'തീർത്തെന്നോ? ആരെ? അതും കഴിക്കുന്നതിനു മുമ്പ് കോഴി മുറ്റാണെന്നു എങ്ങിനെയറിഞ്ഞു?'

 'ലവനു മുറ്റു കൂടിയപ്പോഴാ ലവനെ കാലെവാരി നിലത്തടിച്ചതെന്ന്...'

'എവിടുത്തെ കോയി?'

'ഇവിടുത്തെ കോയി'

'അതെന്തിനാ ഇവിടെ പറയുന്നേ?'

ഇവിടെ കോഴിക്കാര്യം പറയുമ്പോൾ വേറെ എവിടെപ്പറയാൻ ?'
 
'ചേട്ടനെന്തൊക്കെയാ പറയുന്നേ? എന്താ ശരിക്കും സംഭവം? ഇനിയെങ്കിലും പറ...'

 'എടാ... സന്ധ്യയായപ്പോൾ ഞാൻ ഇവിടെ കോഴികളോടോക്കെ കൂട്ടിൽക്കയറാൻ ആജ്ഞാപിച്ചു... അപ്പോൾ ഒരുത്തൻ മാത്രം കയറാതെ മൊട!!!'

'നീ മോടച്ചോ... പക്ഷെ മൊടമൊടാ മൊടക്കല്ലേ... കൂട്ടിൽക്കേറടാ...  ഞാൻ വീണ്ടും ആജ്ഞാപിച്ചു. പറഞ്ഞതു  കേൾക്കാതെ ലവൻ വീണ്ടും മൊടച്ചു..'

'അതോടെ എൻറെ ചിലവിൽക്കഴിയുന്ന ആ കള്ള കോയീൻറെമോനെ ഞാൻ തറയിലടിച്ചു കൊന്നു. ലവൻറെ മുറ്റും , മൊടയും  തീർന്നു .... അവനാണീ  തീൻമേശയിൽ  കിടക്കുന്നത്... '

ഇതിനാണല്ലേ ഇത്രയും ബിൽഡ്അപ്പ് കൊടുത്തതെന്നു കരുതി വാ പൊളിച്ചു നിന്ന ഞങ്ങളുടെ മുൻപിൽ ഉടുതുണിയില്ലാതെയാ കള്ള കോയീൻറെ മോൻ മലർന്നു കിടന്നു...

'യജമാനെ അനുസരിക്കാത്തവൻ  !!!'



Friday, July 12, 2013

അണ്ടി കിട്ടിയ മച്ചാത്തിമാര്‍


ഇതു അണ്ടി പോയ മച്ചാന്‍മാരുടെ രണ്ടാം ഭാഗം. കഥാപാത്രങ്ങളെ പരിചയപ്പെടെണ്ടവര്‍ ആദ്യഭാഗം വായിക്കുക.

എന്‍റെ റൂംമേറ്റ്‌ ഷമീലിനെ നിങ്ങള്‍ക്കിപ്പോള്‍ അറിയാം. ജനിച്ചപ്പോള്‍ തന്നെ ലവന്‍റെ സ്വഭാവം മനസ്സിലായ മാതാപിതാക്കള്‍ ലവനു 'നാണമില്ലാത്തവന്‍' എന്നു മലയാള തര്‍ജ്ജമ വരുന്ന SHAMEEL (SHAME ELlathavan) എന്നു നാമകരണം ചെയ്തു. അപ്പോഴേ അവര്‍ക്കു പ്രതീക്ഷ പോയിക്കാണും. തുടര്‍ന്നു ആ തറവാട്ടില്‍ ആണും, പെണ്ണുമായി ഇതേ സീരിസില്‍ പല വെര്‍ഷന്‍സും ഇറങ്ങി. എല്ലാവര്‍ക്കും ഷമീല്‍ എന്നു പേരിടാന്‍ പറ്റാഞ്ഞത് കാരണംമാത്രം പലപേരുകള്‍ ഇട്ടു.

മലപ്പുറത്തെ സ്വന്തം സ്ഥലത്തും, പിന്നെ തൊട്ടടുത്ത മേഖലയായ ദുബായിലും ഈ സീരീസ്‌ വിതരണം ചെയ്യപ്പെട്ടു. മലപ്പുറം ഏരിയ ഭരിച്ചിരുന്നതു ഷെയിക്ക് ഷമീലും, ദുബായ്‌ ഏരിയ ഭരിച്ചിരുന്നതു നാജി-മാജി സഹോദരിമാരും ആയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം നാക്കിനു വേറെ ജോലി ഏല്‍പ്പിക്കുന്ന പെണ്‍കുട്ടിയായ നാജിയും, ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം കൈക്കു വേറെ ജോലി ഏല്‍പ്പിക്കുന്ന ആണ്‍കുട്ടിയായ (സ്വഭാവം കൊണ്ട്) മാജിയും (എന്‍റെ നിരപരാധിത്വം ഇവിടെത്തന്നെ ഞാന്‍ കുറിച്ചുകൊള്ളുന്നു. ഇതൊക്കെ നിങ്ങളുടെ ഷമീലിക്ക പറഞ്ഞു എഴുതിപ്പിക്കുന്നതാണ്)...

സ്കൂള്‍ വെക്കേഷന്‍ കാലഘട്ടങ്ങളില്‍ ഈ ഭരണകര്‍ത്താക്കളെല്ലാം കൂടിച്ചേര്‍ന്നു ഒരു സംയുക്തഭരണസമിതി രൂപീകരിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്നയീ കാലയളവില്‍ ഖജനാവ് മുടിക്കുക (ബാപ്പമാരുടെ പേഴ്സ് കാലിയാക്കുക), അയല്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക (സഹോദരങ്ങളുമായി അടികൂടുക), വെട്ടിപ്പിടിക്കുക (മറ്റുള്ളവരുടെ സ്ഥാവരജംഗമങ്ങള്‍ കൈക്കലാക്കുക), അനധികൃതമായി നികുതിപിരിക്കുക (മറ്റു മാര്‍ഗങ്ങളിലൂടെ വട്ടച്ചെലവിനുള്ളത് ഒപ്പിക്കുക... അടിച്ചു മാറ്റല്‍ തന്നെ...), പെരുന്നാള്‍ മഹോത്സവത്തിനായി വര്‍ഷാവര്‍ഷം നടത്താറുള്ള പടക്ക കുംഭകോണം (പടക്കം വാങ്ങാനെന്നു പറഞ്ഞുള്ള പിരിവ്) മുതലായ ഭരണപരിഷ്കാരങ്ങള്‍ നടത്തുന്നതില്‍ അവര്‍ അതീവശ്രദ്ധ പുലര്‍ത്തി.

ഏറ്റവുമടുത്ത കൂടിക്കാഴ്ച്ചക്കായി മലപ്പുറം പാലസില്‍ എത്തിയ ദുബായ് ഭരണ കര്‍ത്താക്കള്‍ അവിശ്വസനീയമായി നോക്കിനിന്നു. അന്നന്നത്തെ പള്ളിക്കഞ്ഞിയും, പള്ളിച്ചമ്മന്തിയും ഒപ്പിക്കാന്‍പോലും പാടുപെട്ടിരുന്ന മലപ്പുറം ഷെയിക്കന്മാര്‍ ആര്‍മാദിച്ചു ജീവിക്കുന്നു. ആവശ്യത്തിനു പണം. അതിലേറെ അഹങ്കാരം!!!

"ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ന്‍റെ ലോട്ടറി ഇവന്മാര്‍ക്ക് അടിച്ചെന്നു തോന്നുന്നു... " നാജി തന്‍റെ ലോകവിവരം പങ്കുവെച്ചു...

"അതോ ദുബായിലെ എണ്ണ കടലിലൂടെ ഒഴുകി ഇവിടെയെത്തിയാവുമോ???" ലോകവിവരം പങ്കുവെക്കുന്നതില്‍ ഒട്ടുംമോശമല്ലായെന്നു മാജിയും തെളിയിച്ചു...

അവസരമൊത്തു വന്നപ്പോള്‍ മാജി റാണി ഷമീല്‍ രാജനോട് ചോദിച്ചു...

"രാജന്‍... അങ്ങയുടെ രാജ്യത്തു പെട്ടെന്നുള്ളയീ സമൃദ്ധിയുടെ കാരണമെന്താണ്??? അടിയങ്ങള്‍ക്കും പറഞ്ഞുതന്നാലും... ഒണക്ക ഖുബ്ബൂസു തിന്നു ഞങ്ങള്‍ മടുത്തിരിക്കുന്നു..."

ഒരു വിജയീഭാവത്തോടെ പഴയകാല സിനിമാനടന്‍ സത്യന്‍ നടുവിനു കൈകൊടുത്തു നില്‍ക്കുന്ന റോളില്‍ ഷമീല്‍ മഹാരാജാവ് മൊഴിഞ്ഞു...

"കാരണം വ്യക്തം... സ്പഷ്ടം... വേഗംപോയി അണ്ടി പോയ മച്ചാന്‍മാര്‍ എന്ന ബ്ലോഗ്‌പോസ്റ്റ്‌ വായിച്ചിട്ടു വാ..."

"എന്തോന്ന് ???" കാര്യം മനസ്സിലാകാതെ മാജി റാണി കണ്ണുമിഴിച്ചു...

സ്ഥലകാലബോധം വന്ന ഷമീല്‍ രാജപ്പന്‍ തന്‍റെ സത്യന്‍സ്റ്റൈല്‍ ഒക്കെയൊഴിവാക്കി രഹസ്യംപറഞ്ഞു.

"ബാപ്പ ചക്രവര്‍ത്തി ഈ സീസണ്‍ മുതല്‍ അദ്ദേഹത്തെ രാജ്യകാര്യങ്ങളില്‍ സഹായിക്കുകയാണെങ്കില്‍ ലാഭവിഹിതത്തിന്‍റെയൊരു പങ്ക് തരാമെന്നൊരു ഓഫര്‍ വെച്ചു..."

"എന്നുവെച്ചാല്‍??? എന്തു സഹായം??? എന്തു രാജ്യകാര്യം???"

"ഒന്നുമില്ല പെണ്ണെ... പറമ്പില്‍ നിന്നും അണ്ടി പെറുക്കി കൊടുക്കുക.... നല്ല കാശുകിട്ടും... ഞങ്ങള്‍ ഭയങ്കര പെറുക്കികളായി..." ഒടുവില്‍ ഷമീല്‍ കാര്യം വ്യക്തമാക്കി...

'ഹും... ഇപ്പൊ ടെക്നിക്‌ പിടികിട്ടി...' മാജി മനസ്സില്‍പ്പറഞ്ഞു...

'എന്താ സംഭവം' എന്നമട്ടില്‍ നോക്കിനിന്ന നാജിയോടു അവള്‍ക്കു മനസിലാകുന്ന ഭക്ഷണത്തിന്‍റെ ഭാഷയില്‍ മാജി കാര്യം വിശദമാക്കി...

"ഒണക്ക ഖുബ്ബൂസില്‍ നിന്നും ചിക്കന്‍ ബിരിയാണിയിലേക്കുള്ള വഴികിട്ടിപ്പോയി... നമ്മള്‍ പെറുക്കികളായാല്‍ മതി..."

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ബിരിയാണി കിട്ടുമെന്നു മാത്രം നാജിക്കു മനസ്സിലായി... നല്ല ചിക്കന്‍ ബിരിയാണിയുടെ 'ദം' പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ലവളുടെ മുഖത്തുതെളിഞ്ഞു. "ചെലപ്പോ ബിരിയാണി കൊടുക്കുമായിരിക്കുമല്ലേ???" ഒന്നുകൂടി ഉറപ്പിക്കാന്‍ നാജിയുടെ ചോദ്യം...

"എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി... " മാജി ഉറപ്പിച്ചു... (സലാഹു ഇല്ലാത്തതു ഭാഗ്യം... അല്ലെങ്കില്‍ 'എപ്പോ കിട്ടി' എന്നു പഹയന്‍ ചോദിച്ചേനെ)...

കാര്യമുറപ്പിച്ച റാണിമാര്‍ ബാപ്പ ചക്രവര്‍ത്തിയുടെ അനുവാദവും, അനുഗ്രഹവും തേടിയെത്തി...

"ബാപ്പാ... അണ്ടി പെറുക്കിയാല്‍ പൈസ തരുമെന്നു കേട്ടതു ശരിയാണോ??? ഞങ്ങളും പെറുക്കിക്കോട്ടേ???"

"ഹും...പെറുക്കിക്കോളൂ... നല്ല മുഴുത്ത അണ്ടികള്‍ നോക്കി പെറുക്കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാശുണ്ടാക്കാം"... ബാപ്പ അനുമതിയുടെകൂടെ ഭരണതന്ത്രവും പറഞ്ഞുകൊടുത്തു.

"ശരി ബാപ്പാ..." അനുഗ്രഹം ഏറ്റുവാങ്ങി റാണിസഹോദരികള്‍ മടങ്ങി...

അങ്ങിനെ നാജി-മാജി ദ്വയം യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി.... ശത്രുക്കളെ വീക്ഷിച്ചു... ഭാഗ്യം... ലവന്മാര്‍ രാത്രിയിലാണ് പെറുക്കികളാകുന്നത്... പകല്‍മുഴുവന്‍ യുദ്ധക്കളം ബാക്കി... തങ്ങളുടെ പെറുക്കല്‍ ഷെഡ്യൂള്‍ അതിരാവിലെ മുതല്‍ സൂര്യാസ്തമയം വരെ ഉറപ്പിച്ചു...

ദുബായ്‌ കൊട്ടാരത്തില്‍ പരിചാരകരെക്കൊണ്ടു ചെയ്യിക്കുന്ന വാരല്‍, കോരല്‍, പെറുക്കല്‍ പ്രക്രിയകള്‍ റാണിമാര്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ദിവസാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ടയത്രയും ചാക്ക് അണ്ടിയാല്‍ നിറക്കാന്‍ പറ്റിയ റാണിമാര്‍ തങ്ങളുടെ വെട്ടിപ്പിടിക്കലിന്‍റെ അവലോകനം നടത്തി.

"നമുക്കു വേഗം ബാപ്പയുടെ കയ്യില്‍ കൊണ്ടുകൊടുത്തിട്ടു പൈസ വാങ്ങിയാലോ???" ബുദ്ധിയോടെ നാജി അഭിപ്രായപ്പെട്ടു...

"വേണ്ട!!! നമുക്കു 3 ദിവസം കഴിഞ്ഞു കൊടുക്കാം.. അപ്പൊ കുറെകാശ് ഒരുമിച്ചു കിട്ടുകയും, ലവന്മാര്‍ ഞെട്ടുകയും ചെയ്യും..." കുരുട്ടുബുദ്ധിയോടെ മാജി അഭിപ്രായപ്പെട്ടു...

അങ്ങിനെ 3 ദിവസത്തെ കഠിനാധ്വാനം കഴിഞ്ഞു വെട്ടിപ്പിടിച്ച 6 വലിയചാക്ക് അണ്ടിയുമായി റാണിസഹോദരിമാര്‍ ബാപ്പയുടെ സമക്ഷത്തിലേക്ക്...

ചാക്കിന്‍റെ വലിപ്പവും, എണ്ണവും കണ്ട ബാപ്പ വരെ അത്ഭുതപരതന്ത്രനായി... കൂടാതെ തത്സമയം സന്നിഹിതരായിരുന്ന 1 ചാക്ക് മാത്രം കൊണ്ടുവന്ന മലപ്പുറം രാജാക്കന്മാരെ നോക്കിയൊരു പുച്ഛവും... "കണ്ടോടാ... പെണ്‍പിള്ളേര്‍ കൊണ്ടു വന്നിരിക്കുന്നതു???"

ഇതുകേട്ടു ഡബിള്‍ പുച്ഛത്തോടെ നോക്കിയ മാജിയെ നോക്കി ഷമീലിന്‍റെ ആത്മഗതം... "പണി ഗുരുക്കളുടെ നെഞ്ചത്തോട്ടു തന്നെ തരണം കേട്ടാ..."

ഇതുകേട്ടു ലവലേശം പുച്ഛമില്ലാതെ നിന്ന ടിന്റുമോന്‍റെ... സോറി...സലാഹുവിന്‍റെ ആത്മഗതം... "ലവള്‍ കേട്ടെന്നു തോന്നുന്നു..."

"ശരി.. ശരി... എല്ലാം തൂക്കി നോക്കൂ..." സഹായിയോടു ബാപ്പയുടെ ഓര്‍ഡര്‍...

രണ്ടു രാജ്യക്കാരുടെയും തൂക്കിക്കഴിഞ്ഞപ്പോള്‍ ഷമീല്‍ മഹാരാജാവു തലയ്ക്കു കൈകൊടുത്തുപോയി...

മലബാറിന്‍റെ സാമൂതിരിമാരെ അറബ് കടന്നുകയറ്റക്കാര്‍ കീഴ്പ്പെടുത്തിയിരിക്കുന്നു!!!

മലപ്പുറത്തിന്‍റെ അണ്ടി -  40  കിലോ

ദുബായിയുടെ അണ്ടി     -  235 കിലോ

അജഗജാന്തരം!!! വീണ്ടും റാണിമാരുടെ പുച്ഛം!!!

മലപ്പുറം രാജാക്കള്‍ ശത്രു രാജ്യക്കാരുടെ മുന്നില്‍ ചൂളിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സഹായിയോടു ബാപ്പയുടെ അടുത്തയാഹ്വാനം...

"ഹും... ഗുണനിലവാരം നോക്കൂ..."

യുദ്ധത്തിനു മുന്‍പ് തന്നെ വിജയമുറപ്പിച്ച യോദ്ധാക്കളെപ്പോലെ റാണിമാര്‍ സന്തോഷം പങ്കുവെച്ചു...

"തികച്ചും അനാവശ്യമായ ടെസ്റ്റ്‌... അണ്ടിയുടെ വലുപ്പം കണ്ടാല്‍ത്തന്നെ അറിയില്ലേ..."

അടുത്ത പുച്ഛം ഏറ്റുവാങ്ങാന്‍ തയ്യാറായി മലപ്പുറം രാജാക്കള്‍!!!

ആദ്യം മലപ്പുറം അണ്ടി തൂക്കിക്കഴിഞ്ഞു റിസള്‍ട്ട്... "ഹും... കുഴപ്പമില്ല..."

ആവറേജ് സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയ മലപ്പുറത്തിനെ നോക്കി പുച്ഛതയുടെ മൂര്‍ധന്യാവസ്ഥയില്‍ റാണിമാര്‍...

അടുത്തത് അറേബ്യന്‍വസന്തം... ചാക്ക് തുറന്ന സഹായിയുടെയും, കണ്ടു നിന്ന ബാപ്പയുടെയും കണ്ണുകള്‍ തള്ളി... ഇതുകണ്ട റാണിമാര്‍ക്ക് സന്തോഷം തിരതല്ലി...

എന്നാല്‍ പൊടുന്നനെ മുഖഭാവം മാറിയ ബാപ്പ റാണിമാരോട്...

"എന്തായിത് ... "

"അണ്ടി..." അഭിമാനപൂര്‍വ്വം മാജി മറുപടിച്ചു...

"അതു മനസ്സിലായി... ഇതു എന്തു തരം അണ്ടി???" വീണ്ടും ബാപ്പ...

'ഓഹോ!!! അണ്ടിയില്‍ പല വേര്‍ഷന്‍ ഉണ്ടായിരുന്നോ??? ISO  സ്റ്റാന്‍ഡാര്‍ട്സ് ഇതിനും ബാധകം ആയിരുന്നോ??? ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ...' റാണിമാര്‍ തമ്മില്‍ കലുകുലുഷിതമായ ചര്‍ച്ചകള്‍ നടത്തി... അവസാനം ബാപ്പച്ചക്രവര്‍ത്തിയോടു......

"ഇതാണ് ബാപ്പാ ശരിക്കും അണ്ടി... മാവില്‍ നിന്നും കിട്ടിയ അണ്ടി... നമ്മുടെ പറമ്പില്‍ നിന്നും കിട്ടിയ അണ്ടി... 3 ദിവസം പകലന്തിയോളം ഞങ്ങള്‍ പെറുക്കിയ അണ്ടി..." റാണിമാരുടെ വിശദീകരണം... അവസാനമൊരു ചോദ്യവും.. "എന്തേയ്???"

'ഇനി ബാപ്പ പൈസ തരാതെയിരിക്കാന്‍ നമ്പര്‍ ഇറക്കുന്നതാണോ??? ഇതിലും പുരുഷ-സ്ത്രീ സമത്വങ്ങള്‍ പാലിക്കില്ലേ???'

റാണിമാരുടെ ചിന്തകള്‍ അനന്തതയില്‍ വിഹരിക്കുന്നതിന്‍റെയിടയില്‍ ക്ഷമ നശിച്ച ബാപ്പ പറഞ്ഞു...

"നിങ്ങളോട് ഞാന്‍ പെറുക്കാന്‍ പറഞ്ഞതു അണ്ടി!!! കശുമാവിന്‍റെ അണ്ടി!!! നിങ്ങള്‍ കൊണ്ടുവന്നത് സാധാരണ മാവിന്‍റെ കായായ മാങ്ങയുടെ ഉള്ളിലുള്ള അണ്ടി!!! മാങ്ങാണ്ടി!!! അല്ലെങ്കില്‍ മാങ്ങാക്കൊരട്ട!!!"

'പടച്ചോനേ....' റാണിമാരുടെ കണ്ണില്‍ ഇരുട്ടുകയറി... കമ്പ്ലീറ്റ്‌ ഇരുട്ടുകയറി അന്ധരാകുന്നതിന് മുന്‍പ് മാജിറാണിയുടെ അവസാനവട്ട ചോദ്യം...

"മുകളില്‍ പറഞ്ഞ മാവില്‍ 'കശു' എടുത്തുകളഞ്ഞിട്ടു ബാക്കി ഉള്ളതിന്‍റെ പൈസ തന്നൂടെ???"

ഇതൊക്കെകേട്ടു എല്ലാവരും ചിരിച്ചുചിരിച്ചു മണ്ണുകപ്പാം എന്നു വിചാരിച്ചപ്പോള്‍ അവിടെയെങ്ങും മണ്ണില്ല... ഇനി വല്ല സിമെന്‍റ് അല്ലെങ്കില്‍ പൂഴി കപ്പാം എന്നുറപ്പിച്ചു നിന്ന ഷമീല്‍ മഹാരാജാവു മാക്സിമം പുച്ഛത്തോടെ നാജിയോടു....

"വിളിച്ചോണ്ടു പോടീ ഇതിനെ... അണ്ടി വാരാന്‍ വന്നിരിക്കുന്നു... അണ്ടി!!!"

അതിനു സലാഹുവിന്‍റെ മേമ്പൊടി...

"അവിടെ നിന്നും വിളിച്ചോണ്ടു പോടീ ഇതിനെ... റാണി ആണത്രേ റാണി!!! ഹും... മെയ്ഡ് ഫോര്‍ ഈച്ച താര്‍ തന്നെ..."

"എവിടെ നിന്നും???" ഷമീലിനു കാര്യം മനസ്സിലായില്ല.... ആര്‍ക്കും !!!

"നീ പോകാന്‍ പറഞ്ഞില്ലേ ലവളുമാരോട്... ലവിടെ നിന്നും..." പഞ്ചുമായി വീണ്ടും സലാഹു...

ഇതുകേട്ടു ക്രൂദ്ധയായ മാജിറാണി...

"ഞങ്ങളെ ഈച്ചയും താറും എന്നു വിളിക്കുന്നോ??? ഹൌ ഡയര്‍ യു???"

"അതാരാ??? അങ്ങിനെയല്ല ഞാന്‍ പറഞ്ഞതു... മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്നാ... നിങ്ങളു വെറുതേയെന്നെ തെറ്റിദ്ധരിച്ചു എന്‍റെ മേത്തിട്ടു കേറിയെങ്കില്‍ വിവരമറിഞ്ഞെനെ‍"... സലാഹു നയം വ്യക്തമാക്കി...

"പിന്നേ... കക്കൂസ് പൊളിച്ചു ആരെങ്കിലും ജയിലില്‍ പോകുമോ???" മാജിയും നയം വ്യക്തമാകി...

(((((ഠേ)))))...

വാല്‍ക്കഷണം: പിന്നെയാണു അറിഞ്ഞത്... ദുബായിലൊക്കെ പഠിച്ചവരോട് വളരെ സ്പഷ്ടവും, വ്യക്തവുമായി പറയണംപോലും എന്താണ് വേണ്ടതെന്ന്... അല്ലെങ്കില്‍ പറഞ്ഞത് മാത്രമേ പ്രതീക്ഷിക്കാവൂ... അണ്ടിയെന്നു പറഞ്ഞാല്‍ അണ്ടി... അത്രത്തന്നെ!!! കശുമാവിന്‍റെ അണ്ടി വേണമെങ്കില്‍ അങ്ങിനെത്തന്നെ പറയണം... അല്ലെങ്കില്‍ അവരു കൊണ്ടുവരുന്നത് മാങ്ങാണ്ടിയായാലും, ശുപ്പാണ്ടിയായാലും, കൊയിലാണ്ടിയായാലും സഹിക്കുക...


Wednesday, February 27, 2013

പണി വരുന്നയൊരു വഴിയേ!!!

എം.സി.എ പഠനകാലം... മുന്നെയൊരിക്കല്‍ പറഞ്ഞപോലെത്തന്നെ നന്നായിത്തീര്‍ക്കാന്‍ പറ്റുമെന്നോ, അതിന്റെയേഴയല്‍ വക്കത്തെത്തുമെന്നോ യാതൊരു പ്രതീക്ഷയുമില്ല... ഇടി വെട്ടിയവന്റെ കൂടെ രഞ്ജിനി ഹരിദാസ്‌ ഡാന്‍സ് ചെയ്തുവെന്ന പോലെയടുത്ത സെമസ്റ്റര്‍ എക്സാം!!! പോരാത്തതിനു ആ സെമസ്റ്ററിലെയൊരു പേപ്പര്‍ 'കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് ' (പഷ്ട് ...) 

ബാക്കിയൊക്കെ ബിറ്റ് എഴുതിയും, ഡസ്ക് ചുരണ്ടിയുമൊക്കെ പാസ്സാകാമെന്നു വെക്കാം... കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് അതും പറ്റൂല... ചുരണ്ടിയത് ആരു പേപ്പറില്‍ എഴുതും !!!കഷ്ടകാലത്തിനു ക്ലാസ്സിലെ പെണ്‍പടയുമായി ഉടക്കായതിനാല്‍ അവിടെനിന്നും സഹകരണം പ്രതീക്ഷിക്കേണ്ട. വെള്ളമില്ലാതെന്തു വള്ളം കളി?

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സും, കമ്പ്യൂട്ടര്‍ ഭാവിയും ഇരുട്ടിലായിത്തുടങ്ങിയെന്നു മനസ്സിലായി...നെറ്റ് വര്‍ക്സ് പാസ്സാകാത്ത കമ്പ്യൂട്ടര്‍എഞ്ചിനീയര്‍ ആകാന്‍ തയാറെടുത്തു നില്‍ക്കവേ നേരത്തെ ഇടിവെട്ടിയവന്റെയടുത്തു നിന്നും രഞ്ജിനി ഡാന്‍സ് മതിയാക്കി പോയപോലെയൊരു സന്തോഷവാര്‍ത്തയുമായി മൂപ്പരും, നമ്പ്യാരും എത്തി... 

"ഡേയ് ... ക്വസ്റ്യന്‍ പേപ്പര്‍ മുരുകന്‍ സാറിന്റെ കയ്യിലുണ്ട് . കാശു കൊടുത്താല്‍ പൊക്കാം..."

മുരുകന്‍ സാറിന് പെണ്‍മക്കളില്ലാത്തത് കൊണ്ടു 3 idiots സ്റ്റൈല്‍ നടക്കൂല.  കാശു കൊടുത്തു തന്നെ വാങ്ങണം... അവസാനം മുരുകദര്‍ശനം നടത്തി... സാറുമാരുമായി നല്ല ബന്ധമായതു കൊണ്ടും, സാറിനു നമ്മളെപ്പറ്റി കട്ടക്കിടു ഇമേജ് ആയതുകൊണ്ടും എല്ലാവര്‍ക്കും 5000നു ഉറപ്പിച്ച ഡീല്‍ ഞങ്ങള്‍ക്ക് 7000നു സെറ്റപ്പായി... പൈന്റ്  വാങ്ങാന്‍ ഷെയര്‍ ഇടുന്നതൊഴിച്ചാല്‍ എല്ലാവരും സന്തോഷപൂര്‍വ്വം ഷെയര്‍ ഇട്ട ആദ്യ സംരംഭം...

എം.സി.എ സര്‍ടിഫികറ്റ് കയ്യില്‍ക്കിട്ടിയതിലും സന്തോഷത്തില്‍ എല്ലാവരുമൊത്തുകൂടി... പണി തുടങ്ങുന്നതിനു മുന്‍പു എല്ലാവരും ഒന്നുകൂടി  ഷെയര്‍ ഇട്ടു... ക്വസ്റ്യന്‍ ഇട്ടവന്റെ തന്തക്കു വിളിക്കാന്‍... ഇതു കിട്ടിയില്ലാരുന്നേല്‍ എട്ടു നിലയില്‍ പൊട്ടിയേനെ. അത്രക്കും കട്ട ക്വസ്റ്റൈന്‍ (ഇത് വിവരമുള്ളവര്‍ പറഞ്ഞതാ... എനിക്ക് വല്ല്യ കട്ടയായി തോന്നിയില്ല... ക്വസ്റ്റൈന്‍ വായിക്കാനൊക്കെ
 പറ്റുന്നുണ്ടായിരുന്നു...) 


അടുത്തദിവസം രാവിലെ 9 മണിവരെയേ സമയമുള്ളൂയെന്നതിനാല്‍ (9 നാ എക്സാം) ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വിവരമുള്ളവരെ ഏല്‍പ്പിച്ചു...രാത്രി 11 മണിയോടെ ഉത്തരങ്ങളെല്ലാം റെഡിയായി... ഇനി പഠിക്കണം... 

തട്ട് പൊളിപ്പന്‍ പഠിത്തം... എല്ലാ ഉത്തരങ്ങളും കയ്യിലുണ്ടായിട്ടു പോലും ക്ഷ, ണ്ണ, ഞ്ഞ  മുതലായവ വരച്ചു...ആദ്യമായി ഒരെക്സാമിന്റെ തലേന്നു  മുഴുവന്‍ പഠിച്ച നിര്‍വൃതിയില്‍ എല്ലാവരും ഉറങ്ങാന്‍ പോകുമ്പോള്‍ സമയം രാവിലെ 3. 

അടുത്ത ദിവസം പൊളിച്ചടുക്കിയ ശേഷം പെണ്‍പടകളെ നോക്കി പുച്ചിക്കുന്നതോക്കെയോര്‍ത്തു വികാരതരളിതനായ മൂപ്പര്‍ നമ്പ്യാരോട് ...
"നമ്പ്യാരെ .. നീ ഉറങ്ങിയോ?"
"ഇല്ല... നീയോ?" നമ്പ്യാര്‍ തിരിച്ചും...
"എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ.."
"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മൂപ്പരെ..."
"നമുക്കീപ്രാവശ്യം എല്ലാവരെയും ഞെട്ടിക്കണം മുഴുവന്‍ മാര്‍ക്കും വാങ്ങിയിട്ടു..."
"അതെയതെ.."
"നമ്മളെല്ലാം പഠിച്ചില്ലേ? ഒന്നും വിട്ടു പോയില്ലല്ലോ?" മൂപ്പരുടെ കണ്‍ഫര്‍മേഷന്‍...
"ഞാനുമതായിപ്പോ ആലോചിച്ചേ... ഒരു റൌണ്ട് കൂടെ നോക്കിയിട്ടു കിടന്നാലോ?"
വേണോയെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ക്കണ്ടത് മൂപ്പര് പഠിത്തം തുടങ്ങിയതാ.... ഇതിന്റെ പകുതി പണ്ടോണ്ടാരുന്നേല്‍ എവിടെയെത്തിയേനെ!!!

അങ്ങിനെ മൂപ്പരും, നമ്പ്യാരും മറ്റുള്ളവരെക്കാളും ഒരു റൌണ്ട് കൂടെ കൂടുതല്‍ പിടിപ്പിച്ചു... മുടിഞ്ഞ കൊണ്‍ഫിടെന്‍സുമായി മച്ചാന്‍സ് കിടന്നു... 
രാവിലെ സ്വച്ഛമായ നിദ്ര തമിഴ്നാട്ടിലെ കൂതറ വെയില്‍ കളഞ്ഞതിന്റെ ആലസ്യത്തില്‍ മൂപ്പര്‍ എഴുന്നേറ്റു...
"വന്നുവന്ന് വെയിലിനും മര്യാദയില്ല... അതി രാവിലെ ഇത്ര പൊള്ളിക്കണോ... ഒരു മയത്തിലൊക്കെ അടിച്ചാല്‍പ്പോരെ ?" ആലസ്യത്തിനു കൂട്ടായി പിറുപിറുപ്പും...
"നമ്പ്യാരെ... എണീക്കെടെ... ഇന്ന് നമ്മുടെ ദിവസമല്ലേ..."

വിളികേള്‍ക്കാന്‍ കാത്തു നിന്നപോലെ നമ്പ്യാര്‍ എണീറ്റു... പതിവിനു വിപരീതമായി കുളിച്ചു, നല്ല രീതിയില്‍ ഡ്രെസ്സൊക്കെ ചെയ്തു രണ്ടുപേരും കോളേജിലേക്ക് കുതിച്ചു...കോളേജിലെത്തിയപ്പോള്‍ കൂടെയുള്ളവരെയാരെയും കാണുന്നില്ല... മടിയന്മാര്‍.... എല്ലാവന്മാരും കൃത്യ സമയത്തു  കെട്ടിയെടുക്കാന്‍ നിക്കുവാ... ഇന്നലെ ക്വസ്റ്റൈന്‍ കിട്ടിയിരുന്നില്ലെല്‍ കാണാരുന്നു...

കാന്റീനില്‍ നിന്നുമുള്ള മത്തി  പൊരിച്ചതിന്റെ മണം !!!! എന്റെ സാറെ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂലാ... എന്ന പതിവു ലാസ്യഭാവം വിട്ടു മണത്തിനെ പാടെ അവഗണിച്ച്  നേരെ എക്സാം ഹാളിലേക്ക് .... ബെല്‍ മുഴങ്ങി... എക്സാമിനര്‍ എത്തി... ഓരോരുത്തരുടെയും ഹാള്‍ടിക്കറ്റ്‌ വാങ്ങി നോക്കി...കാണാനൊരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ എന്ന രീതിയില്‍ മച്ചാന്‍സ് ...

"നിങ്ങളെന്തിനാ വന്നെ?" 

എക്സാമിനറുടെ ചോദ്യംകേട്ടു ചൊറിഞ്ഞ  മൂപ്പരുടെ വക... "ഇവിടെ സങ്കരയിനം പരുത്തിക്കുരുവിന്റെ വിത്തുകള്‍ കൊടുക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ... എന്തേയ് ..."
എക്സാമിനര്‍ ഉടക്കു മോഡിലേക്ക് പോകുന്നതിനു മുന്‍പ്  നമ്പ്യാര്‍ ഇടപെട്ടു... "എന്റെ പോന്നു സാറെ... എക്സാം ഹാളില്‍ എല്ലാവരുമെന്തിനാ വരുന്നേ?"
"അതാ ഞാനും ചോദിച്ചേ... എല്ലാവരും വരുന്നത് എക്സാം എഴുതാനാ... നിങ്ങളെന്തിനാ വന്നതെന്നാ ചോദിച്ചേ..."
'ഇങ്ങാരു  പരുത്തിക്കുരു വാങ്ങിപ്പിച്ചേ അടങ്ങൂ... അതോയിനി ക്വസ്റ്റൈന്‍സ് ചോര്‍ന്നത്‌ ഇങ്ങേരു അറിഞ്ഞാ!!!'
"സാറെ .. സമയം കളയാതെ ക്വസ്റ്റൈന്‍സ് തന്നേ ..." മൂപ്പരു  വിറളി  പിടിച്ചു തുടങ്ങി...
"എടോ ... ബി.സി.എ ക്വസ്റ്റൈന്‍സ് കിട്ടിയിട്ട് നിങ്ങക്കെന്തിനാ? നിങ്ങളു എം.സി.എ ക്കാരല്ലേ...  പോയെ സമയം മെനക്കെടുത്താതെ..."എക്സാമിനറും  വിറളി  പിടിച്ചു തുടങ്ങി...
"അപ്പോ എം.സി.എ ക്വസ്റ്റൈന്‍സ് എവിടെയാ കിട്ടുകാ?" മച്ചാന്മാര് രണ്ടും ഡീസന്റ്  ആയി...
"അത് എക്സാം എഴുതിയിട്ട് പോയ ആരോട് ചോദിച്ചാലും കിട്ടും..."
"ഹെന്ത് !!! എക്സാം എഴുതിയിട്ട് പോയതോ? വാട്ട്‌ യു മീന്‍?"
"ഇനി മീന്‍ വാട്ടിയിട്ടു എന്ത് കാര്യം? നിങ്ങളുടെ എക്സാം രാവിലെയല്ലേ?"
"അതേ..." മൂപ്പരും, നമ്പ്യാരും ഒരേ സ്വരത്തില്‍...
"ഇപ്പൊ സമയമെത്രയായെന്നു ചോദിച്ചേ..."
അപ്പുറത്തവന്റെ കയ്യിലെ വാച്ചു തിരിച്ചു സമയം നോക്കിയ മൂപ്പരുടെ തലയും ചെറുതായി തിരിയുന്നതായി തോന്നി.... 

സമയം ഉച്ച 1.30 !!! കാന്റീനിലെ മത്തി  പൊരിമണം വീണ്ടുമടിച്ചു...

(((((ഠേ)))))  

രണ്ടുപേരും കാര്യങ്ങള്‍ മനസ്സില്‍ റീവൈന്റ് ചെയ്തു നോക്കി... സൂര്യന്‍ പോലും ചതിച്ചു... പരീക്ഷാ തയ്യാറെടുപ്പു കഴിഞ്ഞുള്ളയുറക്കം കുറച്ചു കൂടിപ്പോയി...

പണി വരുന്നയൊരു വഴിയേ!!!

മുന്‍ഷി: ഹും... നിങ്ങള്‍ക്ക് ചിരിക്കാം... മുട്ടയിട്ട കോഴിക്കല്ലേ മൂലത്തിന്റെ വേദനയറിയൂ  :( 

Monday, October 29, 2012

പൊട്ടിയ ജെട്ടി - എ ടെക്നിക്കല്‍ കൊലവെറി

സീന്‍ 1:

പുതിയതായി ജോയിന്‍ചെയ്ത കമ്പനിയിലെ ഡെയിലി സ്ക്രം (scrum) ...

ഞാനന്നു സ്ക്രമ്മാന്‍ കുറച്ചു ലേറ്റായി... ഓടിപ്പിടച്ചെത്തിയപ്പോള്‍  സ്ഥിരം സ്ക്രമ്മന്മാര്‍ വാശിക്കു സ്ക്രമ്മുന്നു.
ഞാനും 'സ്ക്രം, സ്ക്രമ്മോ, സ്ക്രമ്മായ നമഹ' എന്നും ചൊല്ലി  സ്ക്രം മുറിയിലേക്ക് കയറി. എന്നെ വരവേറ്റത് എന്റെ കൂടെ ജോയിന്‍ ചെയ്ത അബുവിനോട്‌ ദിനേശന്‍ ചോദിച്ചയാ ചോദ്യം!!!
 
ദിനേശന്‍: "അബൂ... തനിക്കു ജെട്ടി ഉപയോഗിച്ച് ശീലമുണ്ടോ??? "

എന്റെ കര്‍ത്താവേ!!! ഞാന്‍ ഞെട്ടി!!!...  ഞാന്‍ കയറിയ ഓഫീസും, മുറിയും ശരിയാണെന്നു ഉറപ്പു വരുത്തിയശേഷം കണ്ണ് തിരുമ്മി, ചെവി കൂര്‍പ്പിച്ചു എല്ലാവരെയും ശ്രദ്ധിച്ചു.

എല്ലാവരും നിഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നോ? അതോ സ്തബ്ദരാണോ? എന്നാല്‍ ഞാനും, ബാക്കിയെല്ലാവരും  ഞെട്ടിയത് അബുവിന്റെ അഭിമാനപൂര്‍വമുള്ള മറുപടി കേട്ടിട്ടാണ്... 

അബു: "ഇല്ല...ഇതുവരെ ഉപയോഗിച്ചിട്ടില്ല..."

ഇത്തരം കാര്യങ്ങളില്‍പ്പോലും അഭിമാനം കൊള്ളുന്നയൊരുവന്റെ ടീമംഗമായതില്‍  ഞാനുമൊന്നു ചുമ്മാ അഭിമാനിച്ചു...
മേല്ലെയെന്റെ ശ്രദ്ധ അബുവിലെക്കായി... വിദേശങ്ങളിലൊക്കെ  ജോലിചെയ്ത, വേഷവിധാനങ്ങളിലൊക്കെ ഉന്നതനിലവാരം പുലര്‍ത്തുന്ന അബു. ഒരു ബ്രാന്റഡ് ഉല്പന്നജന്മം...

ആഹാ!!! ലവന്‍ ജെട്ടി ഇടാറില്ലായിരുന്നോ ??? അഴകുള്ള ചക്കയില്‍ ചുളയില്ലേ??? ചിന്തകള്‍ കാടുകയറുന്നു...

ങ്ഹാ!!! വിദേശത്തൊക്കെ അങ്ങിനെയായിരിക്കും... ചൂടുള്ള ദേശങ്ങളിലെയോരോരോ ശീലങ്ങളേയ്!!! ഒരുകാലത്ത് ഞങ്ങളും അങ്ങിനെയായിരുന്നല്ലോ...

അതോ ഇപ്പൊഴുള്ളത്  തുള വീണതാണോ? പണി പാമ്പായും, പട്ടിയായും മറ്റു പലതായും പലവഴിക്കു ശരീരത്തില്‍ക്കയറുന്ന കമ്പനിയില്‍ തുളയുള്ള ചുമടുതാങ്ങിയുമായി അബുവെന്തിനു റിസ്ക്‌ എടുക്കുന്നു???

അങ്ങിനെ ചിന്തകള്‍ കാടും, മലയുമൊക്കെ കയറി ദിവസം മുഴുവന്‍ പോയി... വിഷാദനായ അബുവിനെ വിഷണ്ണനായി പലവട്ടം നോക്കി നിന്നു ഞാന്‍...

സീന്‍ 2:

കഴിഞ്ഞ ദിവസത്തിന്റെ ബാക്കിപത്രമായ ഇന്നത്തെ സ്ക്രം... തുടക്കത്തിലേ കാടും, മലയും കയറാന്‍ പോയയെന്നെ വളരെ വ്യക്തമായ ചിലചോദ്യോത്തരങ്ങള്‍ സ്ക്രമ്മിലേക്ക്  തിരിച്ചു കൊണ്ടുവന്നു.

ദിനേശന്‍: "അബൂ... ജെട്ടി ഇട്ടോ ???"

അബു ചെറുതായൊന്നു കുനിഞ്ഞു നോക്കിയോ എന്നൊരു സംശയം !!!

അതുശരി  !!! അപ്പൊ ലവന്‍ ജെട്ടി തയ്പ്പിക്കുവാ... ബ്രാന്റഡ്  ജെട്ടീസിന്റെ ഫിറ്റിങ്ങ്സ് ശരിയാകുന്നില്ലായിരിക്കും...

എന്നാലും പുതിയ ജെട്ടിയെന്തിനാ??? കമ്പനിയില്‍ വല്ല ആഘോഷവുമുണ്ടോ??? അബുവിന്റെ ജെട്ടിക്കഥ ഇവരൊക്കെയെങ്ങിനെയറിഞ്ഞു??? ഞാന്‍ വീണ്ടും  കാട്, മല......

ഇനിയിവന്‍ ശരിക്കും 'സ്വതന്ത്രന്‍' ആണോ? സ്വാതന്ത്ര്യമെനിക്കു നിര്‍ബന്ധമാണെന്നും, സ്വതന്ത്രമായി വിഹരിക്കുന്നയൊരു ജീവിതമാണു ഞാന്‍ ഇഷ്ടപെടുന്നതെന്നും ഒരിക്കലവനെന്നോടു പറഞ്ഞത് കൂട്ടി വായിച്ചപ്പോള്‍ കാര്യമങ്ങിനെയാകനാണ്  സാധ്യത...

പൊടുന്നനെ അബുവിന്റെയുത്തരമെന്നെ കളത്തിലേക്ക്‌ വീണ്ടും ആവാഹിച്ചു. 

അബു: ഇന്നലെയിട്ടാരുന്നു... വല്ല്യ കുഴപ്പമില്ലാതെ പോയി... പക്ഷേയിന്നു രാവിലെ നോക്കിയപ്പോള്‍ ജെട്ടി പൊട്ടിക്കിടക്കുന്നു... 

ദിനേശന്‍: അതെന്താ??? ഇടുന്നതിനുമുന്‍പ് ശരിക്കു നോക്കീലെ???

അബു: ഓഹ്... ഞാനധികം നോക്കിയില്ല... ആദ്യം കണ്ടത് എടുത്തിട്ടു... 

ദിനേശന്‍: എന്‍വയര്‍മെന്റുമായി ഫിറ്റാകുമോന്നു നോക്കിയാരുന്നോ???

അബു: ഞാന്‍ ഫിറ്റാക്കിയാരുന്നു... 

ദിനേശന്‍: ഇപ്പോഴത്തെയവസ്ഥയെന്താണ്??? ജെട്ടിയടുത്തെങ്ങാനും ശരിയാക്കുമോ??? 

അബു:  ശരിയാക്കാം... 

(എന്തോന്നെടെയിത് !!!! )

സീന്‍ 3:

മീറ്റിംഗ് കഴിഞ്ഞു വീണ്ടും വിഷാദനായിരിക്കുന്ന അബുവിനെ ഞാന്‍ സമീപിച്ചു... അബുവിന്റെ ദയനീയമായ ചോദ്യമെന്നോട്...

"അളിയാ... നീ ജെട്ടി ഉപയോഗിച്ചിട്ടുണ്ടോ??? എന്റെ ജെട്ടിയൊന്നു ശരിയാക്കാമോ???"

അവഞ്ജയോടെ ഞാന്‍ രണ്ടടി പിന്നോക്കം മാറി...

"പോടേ.... ഞാന്‍ നിന്നെപ്പോലെയല്ല... ഡെയിലി ജെട്ടി ഉപയോഗിക്കുന്നവനാ...
പിന്നെ ഒന്നാന്തരം തറവാടിയാ... മറ്റുള്ളവരുടെ ജെട്ടി തൊടാറെയില്ല..."

പൊടുന്നനെ അബുവിന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘം നിഴലിച്ചത്‌ കണ്ട് ഞാന്‍ ചോദിച്ചു...

"അളിയാ... എനിക്കു 'ജോക്കി' ഒരേ കളര്‍ രണ്ടെണ്ണമുണ്ട് ... ഈഫ് യു ഡോണ്ട് മൈന്‍ഡ്......."

ആശ്ചര്യത്തോടെ അബു ഒരു നിമിഷമെന്നെ തിരിഞ്ഞു നോക്കി...

കൊല്ലത്ത് കിടക്കുന്ന ലവനറിയില്ലല്ലോ ഞങ്ങള്‍ മലബാറുകാരു ഭയങ്കര സഹായമനസ്കരാണെന്ന്...

മലബാറുകാരനായതില്‍ അഭിമാനപുളകിതനായി നില്‍ക്കുന്നയെന്നെ നോക്കി അബുവിന്റെ ചോദ്യം...

"എന്ത്??? എന്തിനു??"

"അല്ല... അളിയന്റെ ജെട്ടി... കളസം... കിഴുത്ത... പഴക്കം... മീറ്റിംഗ് ..." ഞാന്‍ ആരും കേള്‍ക്കാതെയുത്തരം നല്‍കി...

"എന്തോന്നെടെ!!! ആ ജെട്ടി വേ... ഈ ജെട്ടി റെ... അതുമിതും വേറെ... ഇത് ജെട്ടിയല്ല... ജെറ്റി... ജെറ്റി സര്‍വര്‍... എന്നു വെച്ചാല്‍ Apache Jetty Server. നമ്മള്‍ ചെയ്യുന്ന അപ്ലിക്കേഷന്‍ ആ സെര്‍വറില്‍ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി പറഞ്ഞതാ... അല്ലാതെ ജോക്കിയോ, വീ.ഐ.പി യോ, ആയിഷയോ ഒന്നുമല്ല..." അബു കാര്യം വ്യക്തമാക്കി...

അവനുവേണ്ടി രണ്ടു ദിവസം ടെന്‍ഷനടിച്ചതു വെറുതയാല്ലോയെന്ന നഷ്ടബോധത്തില്‍ ഞാനെന്റെ  ജോലിയിലേക്കും, അബു ജെട്ടിയിലേക്കും തിരിഞ്ഞു...

ഒടുക്കത്തെ സീന്‍ :

എന്നാലും തുടര്‍ദിനങ്ങളില്‍ ഞങ്ങളുടെ കാബിനില്‍ അബുവിന്റെയീ ഗാനശകലം നിറഞ്ഞു കേട്ടു...

ഹേയ്... കൊച്ചമ്മായീ...
പൊന്നമ്മായീ...
ജെട്ടി പൊട്ടീ...
പൊട്ടീ ജെട്ടി...
വട്ടായിപ്പോയീ... 
വട്ടായിപ്പോയീ...

d(^_^)b



Wednesday, February 15, 2012

ചിറകൊടിഞ്ഞ കിനാവുകള്‍


'വിവാഹം സ്വര്‍ഗത്തില്‍വെച്ച് നടക്കും' എന്നുകേട്ടു കുറെക്കാലമായി സ്വര്‍ഗം എവിടെയെന്നു അന്വേഷിച്ചു നടക്കുന്നയൊരു സുഹൃത്തിന്‍റെ സംഭവകഥയാണു ഇത്...

മാന്യദ്ദേഹം 'പുരനിറഞ്ഞു' നില്‍ക്കാന്‍ തുടങ്ങിയിട്ടു കാലംകുറെയായി... കാലങ്ങളായി പെണ്ണുകാണലും, ചായകുടിയുമായി നടക്കുന്നു... ചായയും, പലഹാരങ്ങളും കഴിച്ചു ഗര്‍ഭിണിയെപ്പോലെ ആയതല്ലാതെ  മാംഗല്യഭാഗ്യം അകന്നുനിന്നു... ചെക്കന്‍റെ വിവരമില്ലായ്മ കൊണ്ടോ, പെണ്‍പിള്ളേരുടെ തന്തമാരുടെ വിവരം കൊണ്ടോയെന്തോ, ചെക്കനിന്നും അവിവാഹിതന്‍...

ഒരുവിധം പെണ്ണിനെയൊന്നും ചെക്കനു പിടിക്കൂല... പിടിച്ച പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ചെക്കനെയും പിടിക്കുല... അതുമല്ലെങ്കില്‍ പെണ്ണിനു ചൊവ്വദോഷം... അങ്ങിനെ വായ്പ്പുണ്ണ് കഴിഞ്ഞിട്ടു ആലിപ്പഴം കഴിക്കാനുള്ള പ്രതീക്ഷ കൈവിട്ട കാക്കയെപ്പോലെ ചെക്കന്‍ വിവാഹത്തിലുള്ള പ്രതീക്ഷ കൈവിട്ടതിനാലാണ് 'സ്വര്‍ഗം' തേടി നടക്കുന്നത്...

ഇങ്ങനെ സ്വര്‍ഗ്ഗത്തെത്തേടിയുള്ള നരകജീവിതത്തിനിടയില്‍ ലവനു 'സൂപ്പര്‍ലോട്ടോ' അടിച്ചു!!! അവനൊരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചു!!! ഈ ജന്‍മത്തില്‍ തനിക്കു അപ്രാപ്യമെന്നു തോന്നിയത് ഈശ്വരന്‍ തന്നിരിക്കുന്നു!!! 'ഭഗവാന്‍ തേരി മായാ...'

ഒരുപെണ്ണു ഒത്തുവന്നിരിക്കുന്നു!!! സുന്ദരി... ഉദ്യോഗവതി... സമ്പന്നവതി... അവന്‍റെ വിദൂരസ്വപ്നത്തില്‍പ്പോലും കാണാന്‍ പറ്റാത്തത്ര ഉല്‍ക്രിഷ്ടവതി (ഇതിന്‍റെ അര്‍ഥം ചോദിക്കരുത്... ഒരു കട്ടിവാക്ക് കിടക്കട്ടെയെന്നു വെച്ചാ...)

ഇതിനായിരിക്കും ഭഗവാന്‍ ഇത്രയുംനാള്‍ താമസിപ്പിച്ചത്... ഭഗവാനെ മനസ്സാല്‍ പ്രാകിയതിനൊക്കെ സ്വയംപ്രാകി... എല്ലാ ദുര്‍ഘടങ്ങളും പടിപടിയായി തരണംചെയ്തു... സാധാരണ ശകുനം മുടക്കിയാകാറുള്ള ശനിദശയും ഇത്തവണ പച്ചക്കൊടി കാണിച്ചു... കിനാവുകള്‍ ചിറകടിച്ചുയരാന്‍ തുടങ്ങി....

കല്യാണമുറപ്പിക്കാനുള്ള തീരുമാനം രണ്ടുവീട്ടുകാരും എടുത്തു... ലവന്‍ വീണുകിട്ടിയ സൗഭാഗ്യം സതീര്‍ത്ഥ്യരുമായി പങ്കുവെച്ചു... വിത്ത്‌ ഫുള്‍ബോട്ടില്‍സ്...

കള്ളു മൂക്കുമ്പോള്‍ സ്നേഹവും കൂടുമല്ലോ... കൂടാതെ കുടിച്ച കള്ളിന്‍റെ നന്ദിയും... അങ്ങിനെ സ്നേഹം മൂത്തപ്പോള്‍ നന്ദിയോടെയൊരു സതീര്‍ത്ഥ്യന്‍ വിലപ്പെട്ടയൊരു അഭിപ്രായം മുന്നോട്ടുവെച്ചു...

'നമുക്കു പെണ്ണിന്‍റെ ചാരിത്ര്യപ്പറ്റിയൊന്നു രഹസ്യമായി അന്വേഷിക്കെണ്ടേ???'

സംഭവം യുക്തിപരമായി മറ്റുള്ളവര്‍ക്കും തോന്നി...

'അതെയതെ... വക്കു പൊട്ടിയതോ വല്ലോമാണെങ്കിലോ....' സഹസതീര്‍ത്ഥ്യരുടെ സപ്പോര്‍ട്ട്...

തത്സമയം മറ്റൊരു സതീര്‍ത്ഥ്യന്‍ തന്‍റെ നന്ദി പ്രകടിപ്പിച്ചു... ഉടനടി പെണ്ണിന്‍റെ നാട്ടിലുള്ള തന്‍റെ ചങ്ങാതിയെ ഫോണില്‍ വിളിച്ചു... മറ്റൊരു വെള്ളമടി വൃത്തത്തിലുള്ള വിശിഷ്ടനെ... വിശിഷ്ടന്‍ പ്രിയസുഹൃത്തിന്‍റെ അഭ്യര്‍ത്ഥന വിരിമാറിലേറ്റി പെണ്ണിന്‍റെ വീടു ലക്ഷ്യമാക്കി കുതിച്ചു... അന്വേഷണത്തിനായി...

നേരെ പെണ്ണിന്‍റെ വീട്ടില്‍പ്പോയി കാര്യങ്ങള്‍ അന്വേഷിച്ചു... പെണ്ണിനു കുഴപ്പങ്ങളൊന്നുമില്ല... സ്പോട്ടില്‍ നിന്നുതന്നെ വിശിഷ്ടന്‍ കാര്യങ്ങള്‍ സതീര്‍ത്ഥ്യരെ ബോധിപ്പിച്ചു... അതുകഴിഞ്ഞു പെണ്ണിന്‍റെ അപ്പന്‍റെയടുത്തു...

'അപ്പൊ ശരി... ഇനി കല്യാണത്തിനു കാണാം... നമുക്കു പൊടിപൊടിക്കണം...'

"പൊടിയെ പൊടിക്കുകയോ കലക്കുകയോ എന്തു വേണമെങ്കിലുമാവാം... അതൊക്കെയിരിക്കട്ടെ.. നിങ്ങളാരാ???" വിശിഷ്ടന്‍റെ ക്രോസ്സ്‌വിസ്താരം അത്രക്കങ്ങു പിടിക്കാഞ്ഞ പെണ്ണിന്‍റ്പ്പന്‍ ചോദിച്ചു...

"ഞാന്‍ ഇവിടെയൊക്കെ അത്യാവശ്യം പേര് കേട്ട ആളാ..." വിശിഷ്ടന്‍ തന്നെയും, തന്‍റെ പോപ്പുലാരിറ്റിയെയും പരിചയപ്പെടുത്തി...

"ഉദ്ദേശം എത്ര പേര് കേട്ടു കാണും???" പെണ്ണിന്‍റ്പ്പന്‍റെ മറുചോദ്യം...

ഉത്തരമില്ലാതെ ബ്ലിങ്കി ഇരിക്കുന്ന  വിശിഷ്ടനോടു ചുരുക്കം എപ്പിസോഡില്‍ തീരാന്‍ പോകുന്ന പ്രോഗ്രാമിന്‍റെയോടുവില്‍ പെണ്ണുവീട്ടുകാര്‍  ചോദിച്ചു...

"നിങ്ങളും, പയ്യനും തമ്മിലെങ്ങിനെയാ പരിചയം???"

വിശിഷ്ടന്‍ ഒട്ടുംകുറയ്ക്കാതെ പറഞ്ഞു..

'ഞാനും, പയ്യനും മച്ചാന്‍ മച്ചാന്‍ ആണു... എന്‍റെ വളരേയടുത്ത സുഹൃത്ത്' !!!

ഈ സമയം കാര്യമറിയാഞ്ഞിട്ടു ഉത്കണ്ടാകുലനായ പയ്യന്‍ സതീര്‍ത്ഥ്യരിലൊരാളോട്... "നീയവനെയൊന്നു വിളിച്ചുനോക്ക്... "

സതീര്‍ത്ഥ്യരിലൊരാള്‍ വിളിക്കാന്‍ ശ്രമിച്ചു... എന്നാല്‍ കുറച്ചുകഴിഞ്ഞിട്ടും മറുപടിയൊന്നുമില്ല...

ആകാംക്ഷ മനസ്സില്‍ കാഹളം മുഴക്കിയ ചെക്കന്‍റെ ചോദ്യം... "നീ വിളിച്ചിട്ടെന്തായി?"

സതീര്‍ത്ഥ്യന്‍റെ മറുപടി... "മൊബൈല്‍ സ്വിച്ച് ഓഫ്‌ ആണു..."

കോപാകുലനായി ചെക്കന്‍... "എന്നാ സ്വിച്ച്ഓണ്‍ ചെയ്യടാ..."

നിഷ്കളങ്കനായി സതീര്‍ത്ഥ്യന്‍... "അവന്‍റെ മൊബൈല്‍ ആണെടെ സ്വിച്ച് ഓഫ് !!!"

അപ്പോഴേക്കും വിശിഷ്ടന്‍ പെണ്‍വീട്ടില്‍നിന്നും യാത്രപറഞ്ഞു ഇറങ്ങിയശേഷം ഒന്നുകൂടെ സതീര്‍ത്ഥ്യര്‍ക്കു ലേറ്റസ്റ്റ് അപ്ഡേറ്റ്സ് കൊടുത്തു... "ഓപറേഷന്‍ സക്സസ്!!!... ടോട്ടല്ലി മെയിഡ് ഫോര്‍ ഈച്ച താര്‍!!!"......

"ഈച്ചയും, താറും പോലുള്ള ചേര്‍ച്ചയോ??? എന്തോന്നെടെയിതു???" സതീര്‍ത്ഥ്യര്‍ക്കു സംശയം...

"അതല്ലെടാ... മെയിഡ് ഫോര്‍ ഈച്ച് അതര്‍ എന്നു... രണ്ടുപേരും നല്ല ചേര്‍ച്ചയാണ്"... വിശിഷ്ടന്‍ വ്യക്തമാക്കി...

ചെക്കനു സന്തോഷം അണപൊട്ടിയൊഴുകി... അതിനൊപ്പം കുപ്പികളും പൊട്ടിയൊഴുകി...

ആര്‍മാദനം അതിന്‍റെ ഉന്മാദാവസ്ഥയില്‍ എത്തിയപ്പോള്‍ ചെക്കന്‍റെ മൊബൈല്‍ ശബ്ദിച്ചു...

'നിന്‍റെ ചരക്കു ആയിരിക്കുമെടെ... ' സതീര്‍ത്ഥ്യരുടെ വാക്കുകള്‍ അവന്‍റെ തരളിതനാക്കി...

പക്ഷെ മൊബൈലില്‍ നോക്കിയപ്പോള്‍ വീട്ടില്‍നിന്നും അച്ഛന്‍... കുടിയന്മാര്‍ മൂകരായി... അതിലേറെ മൂകനായി അച്ഛന്‍ പറയുന്നതു കേള്‍ക്കുന്ന ചെക്കന്‍...... കുറച്ചു കഴിഞ്ഞു ഫോണ്‍ വെച്ചപ്പോഴേക്കും എല്ലായിടവും ശ്മശാനമൂകത... ബാക്കിയുണ്ടായിരുന്ന മദ്യം ചെക്കന്‍ ഒറ്റക്കു സേവിച്ചു... ഒരു ഭ്രാന്തമായ ആവേശത്തോടെ...

കാര്യം മനസ്സിലാകാഞ്ഞ സതീര്‍ത്ഥ്യര്‍ അച്ഛന്‍ പറഞ്ഞതെന്തെന്നു ചോദിച്ചു...

'ആ കല്യാണവും മുടങ്ങിയെടെ....'

'എങ്ങിനെ??? എന്താണ് അച്ഛന്‍ പറഞ്ഞത്???' നിമിഷങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതു മനസിലാകാതെ സതീര്‍ത്ഥ്യര്‍ ചോദിച്ചു...

'അച്ഛന്‍ പറഞ്ഞത് ഇത്രമാത്രം...'

"നിന്‍റെയടുത്ത കൂട്ടുകാരന്‍ എന്നും പറഞ്ഞു ഏതോയൊരു അലവലാതി പെണ്ണുവീട്ടില്‍ പോയിട്ടുണ്ടായിരുന്നു... ആ നാട്ടിലെയൊരു മൊബൈല്‍ ബിവറേജസ് കോര്‍പറേഷന്‍ ആണദ്ദേഹം... കൂടാതെ മൂന്നു പെണ്ണുകേസില്‍ പ്രതിയും...അവര്‍ക്കീ ബന്ധം വേണ്ടായെന്ന്..."

(((((ഠേ)))))

ചെക്കന്‍ ഇപ്പോഴും മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ സ്വര്‍ഗ്ഗം തേടി നടക്കുന്നു... അവന്‍റെയവസാന പ്രതീക്ഷ....

Wednesday, February 1, 2012

വിട ജോ...


ജോ... എന്‍റെ വ്യക്തിജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ എന്‍റെ സീനിയര്‍...

കോളേജില്‍ ചേരുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തെ വീക്ഷിക്കാന്‍ തുടങ്ങി... അദേഹത്തിന്‍റെ രീതികളും, പ്രവര്‍ത്തികളും എന്നെ അത്യന്തമാകര്‍ഷിച്ചു... അന്നുമുതല്‍ അദ്ദേഹമായി എന്‍റെ 'ഗോഡ്‌ഫാദര്‍'...

വിവര സാങ്കേതിക മേഖലയിലെക്കെത്താന്‍ അങ്ങെനിക്കു പ്രേരണ തന്നു... വെറുമൊരു ജീവിതം നയിക്കേണ്ടയെനിക്ക് വ്യക്തമായ ജീവിതലക്‌ഷ്യം തന്നു... വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ തന്നു... വ്യക്തമായ ദിശാബോധം തന്നു... നന്ദി ജോ!!!

പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള അങ്ങയുടെ വ്യഗ്രത എന്നെയുമൊരു അന്വേഷിയാക്കി... പുതുമയോടും, വ്യത്യസ്തതയോടുമുള്ള ആവേശമിന്നുമെന്നില്‍ നിലനിര്‍ത്തുന്നു... എന്‍റെ മേഘലയില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു... നന്ദി ജോ!!!

അങ്ങയുടെയോരോ പരീക്ഷണങ്ങളിലുമുള്ള പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമവും, ദീര്‍ഘവീക്ഷണവും എന്നില്‍ വല്ലാത്തയൊരു സ്വാധീനം ചെലുത്തി... ഞാനെന്‍റെയോരോ പരീക്ഷണങ്ങളിലും പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുന്നു... നന്ദി ജോ!!!

അങ്ങയുടെ ഓരോ കണ്ടുപിടുത്തവും ലോകത്തെ മാറ്റിമറിച്ചത് അങ്ങയെ ഗോഡ്‌ഫാദറായി സ്വീകരിച്ചയെന്‍റെ തീരുമാനത്തെ സാധൂകരിച്ചു... സുഹൃത്തുക്കളുടെയിടയില്‍ അങ്ങയുടെ പേരിനാല്‍ ഇന്നും ഞാന്‍ ഊറ്റംകൊള്ളുന്നു... നന്ദി ജോ!!!

ലോകത്തിന്‍റെ നെറുകയില്‍ വിരാജിക്കുമ്പോഴും സാധാരണ മനുഷ്യനായി ജീവിക്കുന്നതെങ്ങിനെയെന്നും, അതിന്‍റെ ആവശ്യകതയും അങ്ങെനിക്കു കാണിച്ചു തന്നു... അനുഭവങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ പങ്കുവെക്കുവാനും, ഞങ്ങളെ പോലെയുള്ള വരും തലമുറകള്‍ക്ക് വഴികാട്ടിയാകാനും അങ്ങേന്നും ശ്രമിച്ചിരുന്നു... നന്ദി ജോ!!!

ഏതൊരു പ്രതിസന്ധിയിലും സുസ്മേരവദനനായി മാത്രമെ താങ്കളെ കാണാറുള്ളൂ... നമ്മുടെ ദുഖങ്ങളും, വിഷമങ്ങളും നമ്മുടെതു മാത്രമാണെന്നും, അതു മറ്റുള്ളവരിലേക്ക് പകരുന്നത് ഔചിത്യമില്ലായ്മയാണെന്നും ഇതെന്നെ പഠിപ്പിച്ചുതന്നു... നന്ദി ജോ!!!

ജീവിതത്തില്‍ വീഴ്ചകളുണ്ടാകുമ്പോള്‍ തളരാതെ തിരിച്ചുവരാറുള്ള അങ്ങയുടെ ഇച്ഛാശക്തി എന്നെ തളര്‍ച്ചകളില്‍ നിന്നുമുണരാന്‍ സഹായിച്ചു... പരാജയങ്ങളില്‍ നിന്നും പഠിക്കുവാനും, ഭാവിജീവിതത്തെ പതറാതെ അഭിമുഖീകരിക്കാനും, അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അവയെന്നെ സഹായിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

നഷ്ടങ്ങളെക്കുറിച്ചു ചിന്തിച്ചു വ്യകുലപ്പെടാതെ, നേടാനുള്ളത് മാത്രം ചിന്തിക്കുവാനങ്ങു പ്രേരിപ്പിച്ചു... ജീവിതത്തിലുടനീളം അദൃശ്യസാന്നിധ്യമായ വ്യക്തിത്വമായി അങ്ങെന്നെ സ്വാധീനിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

അങ്ങയെ ഗ്രസിച്ചിരിക്കുന്ന മാറാരോഗത്തിന്‍റെ വാര്‍ത്ത‍ എന്നിലൊരു നടുക്കമുളവാക്കിയെങ്കിലും, അതിനെ ധൈര്യസമേതം മറ്റേതൊരു പ്രതിസന്ധിയെയും പോലെ ലാഘവത്തോടെ നേരിട്ടത് എന്നില്‍ വീണ്ടും പ്രത്യാശ വളര്‍ത്തിയിരുന്നു... എല്ലാ നല്ലവരെയും പോലെ ദൈവത്തിനുമങ്ങു വേഗംതന്നെ പ്രിയങ്കരനായെങ്കിലും, പ്രിയപ്പെട്ട ജോ... അങ്ങയുടെ വേര്‍പാട്‌ എന്നെ എന്തെന്നില്ലാതെ വേദനിപ്പിക്കുന്നു... ഇന്നും താങ്കള്‍ തന്നെയെന്‍റെ പ്രചോദനമായി നിലകൊള്ളുന്നു... നന്ദി ജോ!!!

വിവര സാങ്കേതിക മേഖലയുടെ കുലപതിയേ... പൂര്‍ണതയുടെ പര്യായമേ... വ്യത്യസ്തതയുടെ അവസാന വാക്കേ...  ജീവിതാനുഭവങ്ങളുടെ മഹാനുഭാവാ... ലാളിത്യത്തിന്‍റെ രാജാവേ... വിജയങ്ങളുടെ തോഴാ... ദീര്‍ഘവീക്ഷണങ്ങളുടെ നേതാവേ... അങ്ങയെ ഞാന്‍ നമിക്കുന്നു...

എന്‍റെ സ്വന്തം വഴികാട്ടി!!! എന്‍റെ സ്വന്തം സീനിയര്‍!!! എന്‍റെ സ്വന്തം ജോ!!! ലോകത്തിന്‍റെ സ്വന്തം സ്റ്റീവ് ജോബ്സ്!!! (അടുത്തയിടക്ക് അന്തരിച്ച ബഹുമുഖപ്രതിഭ... അപ്പിള്‍ കമ്പ്യൂട്ടര്‍സിന്‍റെയും, പിക്സാര്‍ന്‍റെ യും സ്ഥാപകന്‍... ഐ ഫോണ്‍, ഐ പാഡ്, ഐ പോഡ്, മാക് സിസ്റ്റം മുതലായവയുടെ നിര്‍മാതാവ്).

അങ്ങേക്ക് താങ്കളുടെ മേഘലയിലെവിടെയുമെത്തിയിട്ടില്ലാത്ത ഒരു ജൂനിയര്‍ന്‍റെ പ്രണാമം!!!

അങ്ങയുടെ ഒരേയൊരു കാഴ്ചപ്പാട് മാത്രം ഞാനിന്നും ജീവിതത്തില്‍ തുടരുന്നു (അങ്ങു ഉദ്ദേശിച്ച രീതിയിലല്ലാതെ) ...

പട്ടിണി കിടക്കുക... വിഡ്ഢിയായിരിക്കുക... (Stay Hungry... Stay Foolish...) !!!

Monday, January 9, 2012

കറക്കിക്കുത്ത്


ഇതിനു സമാനമായ കഥകള്‍ നിങ്ങള്‍ ചിലപ്പോള്‍ കേട്ടുകാണും... പക്ഷെ ഇതൊരു സംഭവകഥയായതു കൊണ്ട് ഇവിടെപ്പറയുന്നു... സംഭവിക്കാനുള്ള കാര്യങ്ങള്‍ മുന്നേ സംഭവിച്ചതാണെങ്കിലും സംഭവിച്ചു കൊണ്ടേയിരിക്കും... 'സംഭവാമി യുഗേ... യുഗേ....'

കണ്ണൂര്‍ S.N.  കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞുനില്‍ക്കുന്ന കാലം. വളരെ നല്ല രീതിയില്‍ പഠിച്ചു കഴിഞ്ഞതുകൊണ്ട് ഇനിയെന്ത്‌ എന്നതൊരു വല്യ ചോദ്യചിഹ്നമായി നിലനിന്നു. ഇതിനകം തന്നെ നല്ലപകുതിയെ (better half) കണ്ടെത്തിയതുകൊണ്ട് സാമാന്യം നല്ലരീതിയില്‍ പഠിക്കുന്ന അവളുമായി കിടപിടിക്കാന്‍ നല്ലയെന്തെങ്കിലും കോഴ്സ് ചെയ്യാന്‍ തീരുമാനിച്ചു. അവസാനം ചിന്തകള്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എഴുതുന്നതിലെത്തി. അപേക്ഷഫോറമൊക്കെ ഒപ്പിച്ചു അപേക്ഷിച്ചു. സുഹൃത്തുക്കളെല്ലാം കോച്ചിംഗ്ക്യാമ്പ്‌, കംബൈണ്ട്സ്റ്റഡി എന്നൊക്കെപ്പറഞ്ഞു ബിസിയായി. ഒരു പരീക്ഷക്കുമത്തരം ദുശ്ശീലങ്ങളിലേര്‍പ്പെടാറില്ലാത്തതിനാല്‍ ഞാനായിട്ടോന്നും ചെയ്യാന്‍ പോയില്ല.

ഒടുവിലൊട്ടും തെറ്റിക്കാതെ പ്രതീക്ഷിച്ച ദിവസംതന്നെ പരീക്ഷ വന്നു. ടിപ്-ടോപ്‌ ആയി(ഭാവി എഞ്ചിനീയര്‍ അല്ലെ... ഇരിക്കട്ടെ...) കണ്ണൂര്‍ ടൌണിലെത്തി. ഇനി
പരീക്ഷാകേന്ദ്രമായ പള്ളിക്കുന്ന് സ്കൂളിലെത്തണം.

പള്ളിക്കുന്ന് ഭാഗത്തേക്കുള്ള ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നുമൊരു വിളികേട്ടു പരിചയമുള്ള വൃത്തികെട്ട ശബ്ദം...

"ഏടുത്തെക്കാടാ കുരിപ്പേ രാവിലെത്തന്നെ.... എതെങ്കും മംഗലത്തിന് (കല്യാണത്തിന്) പോകലാ???"

തിരിഞ്ഞുനോക്കിയ ഞാന്‍ ദുശ്ശകുനം കണ്ടപോലെ അറച്ചുനിന്നു. എന്‍റെ കോളേജിലെ സുമേഷ്‌.... കത്തി സുമേഷ്‌... പെണ്‍കുട്ടികളുടെ പേടിസ്വപ്നം... ആണ്‍കുട്ടികളുടെ ദുസ്വപ്നം... ടോട്ടല്ലി വെറുപ്പിക്കലിന്‍റെ ഉസ്താദ്‌...

കത്തി പൊതുവേ ആളൊരു വായാടിയും, ബടായിക്കാരനും ആയിരുന്നു. ചിരിക്കുമ്പോള്‍ കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ... 'ലീ' യുടെ ലേബല്‍ പതിപ്പിച്ച 'പുലി' ബ്രാന്‍ഡ്‌ ജീന്‍സ്‌... എവിടെചെന്നാലും അടിഇരന്നു മേടിക്കുകയെന്ന നിര്‍ബന്ധം... വെറുതെയിരിക്കുമ്പോള് ‍(മിക്കവാറും വേരുതെയിരിപ്പ് തന്നെ)  ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കുന്ന രീതി... ഇതൊക്കെയാണ് മാന്യദ്ദേഹത്തിന്‍റെ സവിശേഷതകള്‍...

ലവനെ കണികണ്ടപ്പോഴേ എന്‍റെ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന്‍റെ റിസള്‍ട്ട്‌ എനിക്കുകിട്ടി. ഉള്ളില്‍ തികട്ടിവന്ന ദേഷ്യം മറച്ചുവെച്ച് പറഞ്ഞു....

"എന്‍ട്രന്‍സ്‌ എക്സാമിനു പോകുന്നതാട... പള്ളിക്കുന്ന് സ്കൂളില്..."

"അടി സക്കെ... ഞാനും അങ്ങോട്ട്‌ തന്നെ..." കത്തിയുടെ പ്രതികരണം...

"എന്തിനു???" എത്ര പിടിച്ചുവെക്കാന്‍ ശ്രമിച്ചിട്ടും ആ ചോദ്യം പുറത്തുവന്നു...

"പള്ളിക്കുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രെസ്സിന്‍റെ കാലില്‍ കുരു ഉണ്ടോന്നു നോക്കാന്‍.... ഹല്ലാ പിന്നെ..... എടാ ഹമുക്കെ... ഞാനും എക്സാം എഴുതുന്നുണ്ട്.. അവിടെ തന്നെയാ സെന്‍റെര്‍..."

"ഓഹോ... ഈ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എന്നൊക്കെപ്പറഞ്ഞാല്‍ ഇത്രക്കു സ്റ്റാന്‍ഡേര്‍ഡ് മാത്രമേയുള്ളൂവല്ലേ??..." എന്‍റെ സ്വഗതം.

"അതിനു നീ വല്ലതും പഠിച്ചിട്ടുണ്ടോ?? ..." ചോദ്യം അനാവശ്യമാണെങ്കിലും വെറുതെ ചോദിച്ചു...

"പിന്നേ... നീ എന്ത് വേണമെങ്കിലും ചോദിച്ചോ..." എന്‍ട്രന്‍സ്‌ പാസ്സായവരെക്കാളും കോണ്‍ഫിഡന്‍സുമായി കത്തി....

മുത്തപ്പാ... കുടുങ്ങി... ചോദിക്കാന്‍ എനിക്കു വല്ലതും അറിയേണ്ടേ... അവസാനമൊരു കാച്ചുകാച്ചി...

"വെള്ളത്തില്‍ അലിയുന്ന പൂവേത്???"

"ഷാമ്പൂ...." ഒട്ടും അമാന്തിക്കാതെ കത്തി പറഞ്ഞു...

തള്ളേ... ഈ പന്നി എല്ലാം പഠിച്ചിരിക്കുന്നു... വെറുതെ ചോദിക്കെണ്ടായിരുന്നു... പിന്നെയൊന്നും ചോദിക്കാന്‍ നിന്നില്ല...

അങ്ങിനെ ഈനാംപേച്ചിയും, കൂട്ടിനെത്തിയ മരപ്പട്ടിയും കൂടെ പള്ളിക്കുന്ന് സ്കൂളിലെത്തി. എത്തിയപ്പോള്‍ സമയം പത്തുമണി. ഒമ്പതരക്ക്‌ എക്സാം തുടങ്ങിയിരുന്നു. എക്സാമിനര്‍ ഒരുമാതിരി അവിഞ്ഞ നോട്ടം നോക്കുന്നതു കണ്ടു. കത്തിയെ കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ലാത്തതുകൊണ്ടോ എന്തോ അദ്ദേഹം ചോദിച്ചു...

"ഹും... വാട്ട്‌ യു വാണ്ട്‌???"

ദൈവമേ.... ഇംഗ്ലീഷ്.... എക്സാം നടക്കുന്നതു ബ്രിട്ടനില്‍ അല്ല എന്നുറപ്പിച്ചശേഷം ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചു....

"സര്‍... എക്സാം... സെന്‍റെര്‍... എന്‍ട്രന്‍സ്‌... കാന്‍ഡിഡേറ്റ്... "

അങ്ങേര്‍ക്കെല്ലാം മനസിലായിക്കാണുമെന്നു കരുതിയപ്പോള്‍ ദേ കിടക്കുന്നു അടുത്ത ചോദ്യം.

"ആര്‍ യൂ ദി ഫ്യുച്ചര്‍ എഞ്ചിനീയര്‍സ്??? നോ പ്രോപെര്‍ ടൈമിംഗ്??? നോ പങ്ക്ച്ചുവാലിറ്റി???"

ഞാന്‍ ഉത്തരത്തിനുവേണ്ടി ചിന്തിക്കുന്നതിനു മുന്‍പ് തന്നെ കത്തി ഉത്തരം പറഞ്ഞു...

"അമ്മോപ്പാ... ഞമ്മളല്ലേ... ഞമ്മള് ഇപ്പൊ ബന്നിറ്റെ ഉള്ളു..."

കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം പിടികിട്ടിയ എക്സാമിനര്‍ ഉത്തരവിട്ടു...

"ഹും... ഗെറ്റ് ഇന്‍..."

അങ്ങിനെ രജിസ്റ്റര്‍നമ്പറൊക്കെ തപ്പിപ്പിടിച്ചു സീറ്റ്‌ കണ്ടുപിടിച്ചു... സീറ്റുകള്‍ സമ്മാനിച്ചത് ഒരു ഞെട്ടല്‍ മാത്രം...

ഈനാംപേച്ചിയും, മരപ്പട്ടിയും ഒരേ ബെഞ്ചില്‍!!!

അടുത്തിരിക്കുന്നവന്‍റെ കോപ്പിയടിച്ചു പാസ്സാകാമെന്ന അവസാനത്തെ പ്രതീക്ഷയും പോയി... ഇന്നു കണികണ്ടവനെ നാട്ടിലെത്തിയിട്ട് വേണം ഓടിച്ചിട്ട്‌ തല്ലാന്‍. സ്ഥിരം കോളേജില്‍കാണുന്ന ഈ സവാളമോറനെ കാണാനാണല്ലോ ദൈവമേ എന്‍റെ എന്‍ട്രന്‍സ്‌ യോഗം...

പോക്കെറ്റില്‍ നിന്നും എച്ച്.ബി പെന്‍സില്‍, ഇറേസര്‍, ഹാള്‍ടിക്കറ്റ്‌ മുതലായ പണിസാധനങ്ങള്‍ ടേബിളില്‍ നിരത്തി... ചോദ്യപ്പേപ്പര്‍,ഉത്തരപ്പേപ്പര്‍ മുതാലയവ വാങ്ങി... ചോദ്യപ്പേപറിലെ നിര്‍ദേശങ്ങളും, ചോദ്യങ്ങളും വായിച്ചു... എല്ലാം മനസിലായി... ഒരു കാര്യമൊഴികെ...

'ഇതൊക്കെ ആര് എഴുതും'??? (എഴുതുകയെന്ന് പറഞ്ഞാല്‍ വട്ടം കറുപ്പിച്ചാല്‍ മതി...)

എവിടെത്തുടങ്ങണമെന്ന ആശങ്കയില്‍ ചുറ്റിലും നോക്കി... എല്ലായിടത്തും ചുവപ്പും, പച്ചയും കളറിലുള്ള ചോദ്യപ്പേപ്പറുകള്‍... പിന്നെ കത്തിയെ നോക്കി.

"എന്തെടെ... ആകെ 150 വട്ടം കറുപ്പിച്ചാല്‍ പോരെ??? വേഗം നോക്കെടെ... എത്രയാള്‍ക്കാരോട് മുഖം കറുപ്പിച്ചിരിക്കുന്നു... പിന്നെയല്ലേയിത്...."

അതല്ലെങ്കിലും അങ്ങിനെത്തന്നെ.... എന്ത് പ്രശ്നമാണെങ്കിലും അവന്‍ തുടങ്ങിവെച്ചോളും... തീര്‍ക്കേണ്ട പണി ഞങ്ങള്‍ക്കാ... തീര്‍ക്കുമ്പോളെക്കും അവന്‍ അടുത്ത പണി മേടിച്ചിട്ടുണ്ടാകും...

അവസാനം അങ്കം തുടങ്ങി... വായിച്ചു നോക്കിയപ്പോള്‍ വല്യ കുഴപ്പമില്ല... മുഴുവന്‍ പ്രോബ്ലെംസ് (മാത്തമാറ്റിക്കല്‍ പ്രോബ്ലെംസ് ആണു ഉദ്ദേശിച്ചത്)... ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ്ഗ്രൂപ്പ്‌(മാത്തമാറ്റിക്സ്‍) ആയത് കൊണ്ട് കുറച്ചു എളുപ്പമായി തോന്നി.

അങ്ങിനെ വട്ടം കറുപ്പിക്കല്‍ തകൃതിയായി നടക്കവേ ഒരു ശീല്‍ക്കാരം കേട്ടു.... ശ്ശ്ശ്ശ്ശ്ശ്.... ശ്ശ്ശ്ശ്ശ്ശ്....

'ദൈവമേ... പരീക്ഷാ ഹാളില്‍ പാമ്പോ???' .... ഞെട്ടലോടെ ഞാന്‍ ചുറ്റും നോക്കി...

അപ്പോഴാണ് കണ്ടത്, പാമ്പ് എന്‍റെ ബെഞ്ചില്‍ത്തന്നെ... ഒരു വട്ടം പോലും കറുപ്പിക്കാത്തയൊരു പാമ്പ്... ശീല്‍ക്കരിച്ച കത്തിപ്പാമ്പിനോട് ചോദിച്ചു...

"എന്താടാ???"

"കാണിച്ചു താടാ സുബറെ..." ... കത്തി അവശ്യമറിയിച്ചു...

പ്രീഡിഗ്രി സെക്കന്‍ഡ്‌ഗ്രൂപ്പെടുത്ത ലവനു ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് അറിയില്ലായിരുന്നു... മാത്തമാറ്റിക്സ്‍ പഠിക്കാത്തത് കൊണ്ട് എന്‍ട്രന്‍സ്‌ന്‍റെ പ്രവര്‍ത്തനമറിയാത്ത അവനു കാണത്തക്കവിധം ഞാനെന്‍റെ ഉത്തരക്കടലാസു വെച്ചു... ഞാന്‍ കറുപ്പിച്ചയിടമൊക്കെ അവനും കറുപ്പിച്ചു....

ഈ കറുപ്പീര് ഒരു സിമ്പിള്‍പണിയായതുകൊണ്ട് പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും 150 വട്ടവും കറുപ്പിച്ചു കഴിഞ്ഞിരുന്നു... ഉത്തരക്കടലാസൊക്കെ അടുക്കിവെച്ച്, പണിസാധനങ്ങളൊക്കെ തിരിച്ചുവെച്ച് വിനയപൂര്‍വ്വം വിളിച്ചു....

"സാര്‍....."

"എന്താടോ???" സാറിന്‍റെ ചോദ്യം...

അത് ശരി.. ലവനു മലയാളം അറിയാം...

"എഴുതിക്കഴിഞ്ഞു സര്‍.... ഞങ്ങള്‍ പോയ്‌ക്കോട്ടെ???" .. പച്ചമലയാളത്തില്‍ കാര്യം അവതരിപ്പിച്ചു...

"ഓഹോ... രണ്ടുപേരും എഴുതിക്കഴിഞ്ഞോ??? നല്ല ഒരുമയാണല്ലോ..."

'ഞാന്‍ എഴുതിക്കഴിഞ്ഞു പോയാല്‍ ഇവനിവിടെ എന്തു മലമറിക്കാനാ???' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു...

"9.30 മുതല്‍ 12.30 വരെയുള്ള എക്സാമിന് നീയൊക്കെ വന്നത് 10 മണിക്ക്... എന്നിട്ട് 11 മണിയായപ്പോള്‍ കഴിഞ്ഞെന്നോ??? 12 മണി ആയാലേ പോകാന്‍ പറ്റൂ... " അദ്ദേഹം നയം വ്യക്തമാക്കി...

ഉയര്‍ന്ന കോടതിയില്‍ ഒരപ്പീല്‍ കൊടുക്കാന്‍ സ്കോപ്പില്ലാത്തത് കൊണ്ട് ഒരു കൂട്ടമടുപ്പ് ആചരിച്ച് ഇരിക്കുമ്പോള്‍ അദ്ദേഹം മിടുക്കന്‍മാരായ ഞങ്ങളോടു വന്നു ചോദിച്ചു...

"എക്സാം നല്ല എളുപ്പമായിരുന്നു.... അല്ലെ???"

ഞാനൊട്ടും അമാന്തിക്കാതെ മറുപടി കൊടുത്തു...

"ചോദ്യങ്ങള്‍ വളരെ കുറവാണു സാര്‍... സമയം വളരെ കൂടുതലും...."

ഇതു പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കിയ മറ്റു കാന്‍ഡിഡേറ്റ്സിനെ പുച്ഛത്തോടെ നോക്കി ഞങ്ങള്‍ മനസ്സില്‍പ്പറഞ്ഞു.... 'ഒരു കോപ്പും അറിയാതെ വന്നേക്കുന്നു... എഞ്ചിനീയര്‍സ് ആകണംപോലും എഞ്ചിനീയര്‍സ്'...

എന്തായാലും 11.30 ആയപ്പോള്‍ ഞങ്ങള്‍ക്കു പരോള്‍ കിട്ടി... എക്സാം ആദ്യമെഴുതിയിറങ്ങിയ മിടുക്കന്‍മാരെ ആരാധനയോടെ നോക്കുന്നവരെ വകവെക്കാതെ ഞങ്ങള്‍ തിരിച്ചു യാത്രയായി....

ദിവസങ്ങള്‍ പോയിക്കഴിഞ്ഞു ആ ദിനവുമെത്തി... എന്‍ട്രന്‍സ്‌ റിസള്‍ട്ട് വരുന്ന ദിനം... കണ്ടകന്‍ കൊണ്ടേപോകൂയെന്നു പറഞ്ഞപോലെ തൊട്ടു മുന്നില്‍ വീണ്ടും കത്തി...

"വാടെ... നോക്കാം... ചെലപ്പോ ബിരിയാണി കൊടുത്താലോ... " കത്തിയുടെ ആഹ്വാനം...

"ഇത്ര രാവിലെ ബിരിയാണി വേണ്ടെടാ... ആദ്യം റിസള്‍ട്ട്‌ നോക്കാം" എന്നു ഞാനും...

റിസള്‍ട്ട് കണ്ട ഞാനും കത്തിയും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി...

എനിക്കു റാങ്ക് 5200.... കത്തിക്ക് 2015 !!!

ഇതെന്തു മറിമായം??? എന്‍ട്രന്‍സ്‌ വാല്യൂവേഷനിലും തിരിമറിയോ???

റിസള്‍ട്ട് മാറിയതാണോയെന്നു അറിയാന്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നോക്കി... നിമിഷനേരം കൊണ്ട് ഞാന്‍ അതീവദുഖിതനായി (ഈ അവസ്ഥ വര്‍ഷങ്ങള്‍ക്കു ശേഷം 3 Idiots എന്ന സിനിമയില്‍ കണ്ടിരുന്നു)...

എവിടെയാണ് പിഴച്ചതെന്നറിയാന്‍ മനസ്സിനെ എക്സാം ഹാളിലേക്ക് റീവൈന്‍ടു ചെയ്തു... പച്ചയും, ചുവപ്പും നിറങ്ങള്‍ മുന്നിലോടിക്കളിച്ചു... പിന്നെയൊരിക്കല്‍ ചോദിച്ചറിഞ്ഞയാ സത്യം ഓര്‍മ വന്നു... അന്ന് കണ്ട പച്ചയും, ചുവപ്പും ചോദ്യപ്പേപറുകള്‍ രണ്ടു വ്യത്യസ്ത സെറ്റുകള്‍ ആയിരുന്നു... എന്നുവെച്ചാല്‍ ഒരേ ബെഞ്ചില്‍ ഇരിക്കുന്നവരുടെ ചോദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും... എന്‍റെ തെറ്റായ ഉത്തരങ്ങള്‍ അവന്‍റെ ശരിയായി...

ഇപ്പോള്‍ ലവന്‍ ലെവിടെയോ എഞ്ചിനീയര്‍ ആണത്രേ!!! കഴുതയ്ക്കും കസ്തൂരി !!!

അതില്‍പ്പിന്നെ 5000-ല്‍ താഴെ റാങ്ക് വാങ്ങിപ്പാസ്സായ എഞ്ചിനീയര്‍മാരെ കാണുമ്പോളോരു 'ലിത് ' ആണ്... യോഗ്യതയില്ലാത്തവര്‍!!! ഹല്ല പിന്നെ...

എന്നാലുമൊരു സ്മരണ വേണമെടാ കത്തി... സ്മരണ....

Sunday, January 1, 2012

അണ്ടി പോയ മച്ചാന്‍മാര്‍


മറ്റൊരു അനുഭവഗാഥ... എന്‍റെ ദുബായിലെ റൂംമേറ്റ്‌ ഷമീലിന്‍റെത്...

മലപ്പുറത്തെ അറാംപെറപ്പിന്‍റെ പ്രസിഡണ്ടായി ലവന്‍ വിലസുന്ന കാലം. വീട്ടില്‍ ലവനു ലവലേശം വിലയില്ലെങ്കിലും നാട്ടില്‍ പുല്ലുവിലയായിരുന്നു...... ഭക്ഷണകാര്യങ്ങള്‍ വീട്ടില്‍ത്തന്നെ നടക്കുമെങ്കിലും, 'ഇനി മുതല്‍ നിനക്കു 3 പേര്‍ കഴിക്കുന്നതില്‍ക്കൂടുതല്‍ ഭക്ഷണം തരില്ല' എന്ന ബാപ്പയുടെ ആഹ്വാനം വയറ്റില്‍ കൊക്കൊപ്പുഴുവിനെ വളര്‍ത്തിയിരുന്ന ഷമീലിന്‍റെ ചെവിയില്‍ ഇടിത്തീയായി വീണു.

'പടച്ചോനെ.... ദഹനപ്രക്രിയ കൃത്യമായി നടക്കുന്നത് ഇത്രവല്യ കുറ്റമാണോ??? ബാപ്പക്കങ്ങിനെ പലതും പറയാം, എന്‍റെ മനസിനെയാരു പറഞ്ഞു മനസിലാക്കും???'... ഷമീലിന്‍റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി... കുറെ കയറിക്കഴിഞ്ഞപ്പോള്‍ വഴിതെറ്റിയതു കൊണ്ടോയെന്തോ തിരിച്ചിറങ്ങി വന്നു...

മുട്ടില്ലാത്ത ഭക്ഷണത്തിന് സ്വന്തമായൊരു മാര്‍ഗം വേണമെന്ന ചിന്ത പുതിയ പദ്ധതികളാവിഷ്കരിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങിനെ ഭക്ഷണം കഴിക്കാന്‍വേണ്ടി മാത്രം ജീവിക്കുന്ന ഷമീലും, ജീവിക്കാന്‍വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളും ഒത്തുചേര്‍ന്നു... സുഹൃത്തുക്കളെന്ന് പറഞ്ഞാല്‍ അമ്മാവന്‍മാരുടെ മക്കള്‍ തന്നെ. സലാഹു, ഷിഹാബു... ഇങ്ങനെ 'ത്രീമെന്‍ ആര്‍മി‍' യോഗങ്ങളും, ചര്‍ച്ചകളും തകൃതിയായി നടന്നു.  സച്ചിന്‍ നൂറാമത്തെ സ്വെഞ്ചറിയടിക്കാന്‍ ആരാധകര്‍ കാത്തുനിക്കുന്ന പോലെ മൂവര്‍സംഘം ഒരവസരത്തിനു വേണ്ടി കാത്തുനിന്നു...

അങ്ങിനെ അണ്ടിക്കാലം സമാഗതമായി (തെറ്റിദ്ധരിക്കരുത്... കശുവണ്ടി പൂക്കുന്ന കാലമാണ് ഉദ്ദേശിച്ചത്... ഈ കഥയില്‍ മുഴുവന്‍ അണ്ടി... അണ്ടി... എന്നു പറഞ്ഞാല്‍ ആ ഉദ്ദേശം മാത്രമേയുള്ളൂ കേട്ടാ....) ... ബാപ്പ ബുദ്ധിപൂര്‍വം ഏക്കര്‍ കണക്കിനു ഭൂമിയില്‍ കശുമാവു വെച്ചത്കൊണ്ടു നല്ല വരുമാനമുണ്ടാകുന്ന കാലം. എല്ലാം ശേഖരിച്ചു ഗോഡൌണില്‍ സൂക്ഷിക്കും. ആഴ്ചയിലൊരിക്കല്‍ കോഴിക്കോട്ടങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കും...

ഈ കാലങ്ങളില്‍ മൂവര്‍സംഘത്തിനു ബാപ്പയൊരു ഓഫര്‍ കൊടുക്കാറുണ്ടായിരുന്നു.

'പറമ്പിലെ പണിക്കാരെക്കൂടാതെ നിങ്ങള്‍ക്കും കശുവണ്ടികള്‍ പെറുക്കിയെടുത്തു ഗോഡൌണില്‍ ഏല്‍പ്പിക്കാം. അങ്ങാടിയില്‍ കിട്ടുന്നതിനടുപ്പിച്ചു ന്യായമായ വിലയും തരും... തയ്യാറെങ്കില്‍ നിങ്ങള്‍ക്കൊരൊരുത്തര്‍ക്കും ഓരോ ഏരിയ തരാം... അവിടെനിന്നും മാത്രമേ പെറുക്കാവൂ...'

3 പേരും നിമിഷനേരം കൊണ്ടു മനസ്സില്‍ 10 ലഡ്ഡു വീതം 30 ലഡ്ഡു പൊട്ടിച്ചു തീര്‍ത്തു...

കാലകത്തിയാല്‍ കശുവണ്ടിത്തോട്ടം അടിച്ചുമാറ്റുന്ന നമ്മള്‍ക്ക് പറ്റിയ പണി...
ഗോഡൌണ്‍ ഇച്ഛീച്ചതും ബാപ്പ കല്‍പ്പിച്ചതും അണ്ടി !!!

ഇത്തരത്തില്‍ ഒരുവിധം പ്രശ്നങ്ങള്‍ തരണംചെയ്തു പോകുമ്പോള്‍ വീണ്ടും ദുര്‍ഘടങ്ങള്‍... ഇപ്പോഴുള്ള വരുമാനം കഷ്ടി അന്നന്നത്തെ വട്ടച്ചെലവിനു മാത്രം... വല്ലപ്പോഴുമൊരു ബിരിയാണി കഴിക്കാനും, ടൌണില്‍പ്പോയി അടിച്ചുപൊളിക്കാനുമുള്ള അണ്ടി വാരിയിട്ടു കിട്ടുന്നില്ല...

ഇനിയെന്ത് എന്നചിന്ത കൊടുമ്പിരികൊണ്ടു...

'പറമ്പിലെ പണിക്കാര്‍ക്കിട്ടു പണികൊടുത്താലോ???...'

'അതുവേണ്ട... ബാപ്പയറിഞ്ഞാല്‍ നമുക്കുതന്നെ പണികിട്ടും...'

ഇങ്ങനെ ചിന്തകളും, മറുചിന്തകളും എവിടെയുമെത്താതെ വിഹരിച്ചു...

പൊടുന്നനെ ഷമീല്‍ തുള്ളിച്ചാടി... "യൂറേകാകാകാകാകാകാ"...

"ആ കാ കൊണ്ട് എന്ത് കാര്യം??? കശുമാവിന്‍റെ കാ തന്നെ വേണ്ടേ???"... സലാഹുവിന്‍റെ സംശയം... (ഇതെന്താ ഇങ്ങനെയൊരു സംശയം എന്നല്ലേ നിങ്ങള്‍ ഇപ്പൊ ചിന്തിച്ചേ??? ഇതൊക്കെയെന്തു??? സംശയങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ...)

വന്‍പ്രതീക്ഷയോടെയെത്തിയിട്ടു എട്ടുനിലയില്‍ പൊട്ടിയ സിനിമയുടെ സംവിധായകനെപ്പോലെ ഒരു ഭ്രാന്താവേശത്തോടെ ഷമീല്‍ സലാഹുവിനെ ‘ക’യും ‘മ’യും കൂട്ടി പ്രാകി. അവസാനമൊരു ചോദ്യവും... " ഇപ്പൊ മനസിലായോടാ കോപ്പേ കാ കൊണ്ട് എന്ത് കാര്യമെന്ന്???"...

"അതല്ലെടെ... അവനെന്തോ ഐഡിയ കിട്ടിയെന്ന്.... പറയെടാ ഷമീലെ..." കാര്യം മനസ്സിലായ ഷിഹാബുവിന്‍റെ വിശദീകരണം...

"ഗോഡൌണില്‍ അങ്ങാടിയില്‍ കൊണ്ടുപോകേണ്ട അണ്ടിച്ചാക്കുകള്‍ വെച്ചിട്ടുണ്ടാകും...  എല്ലാ ചാക്കില്‍നിന്നും കുറേശ്ശെയെടുത്താല്‍ ആര്‍ക്കും മനസ്സിലാകില്ല..." ഷമീല്‍ തന്‍റെ പദ്ധതി വെളിപ്പെടുത്തി.

'വാട്ട് ആന്‍ ഐഡിയ സര്‍ജീ....' ... എല്ലാവരും സമ്മതിച്ചു...

ഇനി ഐഡിയ പ്രവര്‍ത്തികമാക്കാനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം...

അവസാനം ഓപ്പറേഷന്‍ ലീഡര്‍ ഷമീല്‍ വിശദമായ പദ്ധതി സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

"ബാപ്പയുടെ കയ്യില്‍നിന്നും രാത്രി ഗോഡൌണിന്‍റെ താക്കോല്‍ അടിച്ചുമാറ്റുന്നു... ഗോഡൌണില്‍ക്കയറി എല്ലാ ചാക്കില്‍നിന്നും കുറേശ്ശെ അണ്ടി അടിച്ചുമാറ്റുന്നു... താക്കോല്‍ തിരിച്ചു വെക്കുന്നു... അടുത്തദിവസം ഇതേ അണ്ടി ബാപ്പയ്ക്കു തിരിച്ചു വില്‍ക്കുന്നു... എങ്ങിനെയുണ്ട്???"

"ബലെ ഭേഷ്‌" ... സ്വന്തം പത്തായം കാലിയാക്കാനുള്ള പദ്ധതിക്ക് മച്ചുനിയന്‍മാരുടെ അകമഴിഞ്ഞ സപ്പോര്‍ട്ട്...

ഇത്തരം കുരുട്ടു കാര്യങ്ങള്‍ ചെയ്യാന്‍മാത്രം അതീവതാല്‍പ്പര്യവും അര്‍പ്പണബോധവുമുള്ള മൂവര്‍സംഘം അന്നു രാത്രിയില്‍ത്തന്നെ 'ഓപറേഷന്‍ അണ്ടിപൊക്കല്‍' വിജയകരമായി പൂര്‍ത്തിയാക്കി...

അടുത്ത ദിവസംതന്നെ സംഘം തൊണ്ടിമുതലും, അല്ലാതെയുള്ള ഡെയിലി ക്വോട്ടയും ചേര്‍ത്തു ബാപ്പയുടെ സമക്ഷം ഹാജരാക്കി... സാധാരണയുള്ളതിലും കൂടുതലളവു കണ്ട ബാപ്പ കാര്യമന്വേഷിച്ചു...

"ഇന്നു കുറെസമയം പറമ്പിലായിരുന്നു... കൂടുതല്‍ പണിയെടുത്തു... അല്ലേടാ???" സലാഹു വിശദീകരണം കൊടുത്തിട്ട് സപ്പോര്‍ട്ടിനായി സംഘാംഗങ്ങളോട്...

"തന്നെ... തന്നെ..." എന്നു സംഘാംഗങ്ങള്‍.

ബാപ്പ അണ്ടിയുടെ ഗുണനിലവാരം നോക്കി വിലയിരുത്തി... അതിനുശേഷം പണിക്കാരോട്...

"എല്ലാമെടുത്തു  ഗോഡൌണില്‍ വെക്കൂ... പൈസ പിന്നെക്കൊടുത്താല്‍ മതി..."

"അല്ല ബാപ്പാ... ഇന്നു രൊക്കം, നാളെ കടം എന്നല്ലേ പ്രമാണം???" സലാഹുവിന്‍റെ സംശയം...

"പൈസ നാളെ രാവിലെ വീട്ടില്‍നിന്നും തരാം..." ബാപ്പയുടെ ഉറപ്പ്...

ഷമീലിനു എന്തോ പന്തികേടു മണത്തു... സാധാരണ അന്നന്നുതന്നെ പൈസ തരുന്ന ബാപ്പ എന്തിനു മാറ്റിവെക്കണം???

"എടാ... ബാപ്പയ്ക്കു കാര്യം പിടികിട്ടിയെന്നു തോന്നുന്നു.. കേട്ടാ..." ഷമീലിന്‍റെ അങ്കലാപ്പ്...

"ഇല്ലെടെ... ബാപ്പയെന്നല്ല, ഒരു കുഞ്ഞുപോലും അറിയില്ല..." ഷിഹാബുവിന്‍റെ ഉറച്ചവിശ്വാസം പുറത്തുവന്നു...

"അതിനവിടെ കുഞ്ഞുങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ..." അതിനിടയില്‍ സലാഹുവിന്‍റെ   ഉറച്ചവിശ്വാസവും പുറത്തുവന്നു!!!

ഇന്‍ ഹരിഹര്‍നഗറിലെ അപ്പുക്കുട്ടനെ ബാക്കിയുള്ളവര്‍ നോക്കുന്നതുപോലെ സലാഹുവിനെ ബാക്കിയുള്ളവര്‍ നോക്കി...

ഷമീല്‍ വീണ്ടും തിരിഞ്ഞു ഷിഹാബുവിനോട്...

"നീ കുറെകാലം നാട്ടിലില്ലാത്തതിനാലാണ് അറിയാത്തതു മോനേ... ഇത്തരം കാര്യങ്ങളില്‍ ബാപ്പ ഭയങ്കര 'കണ്ണിംഗ്' ആണ്...

"അവിടെയുള്ള ബാപ്പയുടെ കണ്ണ് എങ്ങിനെയെടാ ഇങ്ങാവുന്നതു???" സലാഹുവിന്‍റെ സംശയങ്ങള്‍ തീരുന്നില്ല....

"യെടെ.. യെടെ... കണ്ണിംഗ് എന്നു വെച്ചാല്‍ സാമര്‍ത്ഥ്യം..."

"ഓഹ്.. ലത്.... ശരി ശരി..." തല്‍ക്കാലം സംശയങ്ങളോതുക്കി സലാഹു...

"ബാപ്പ ഒരിക്കലും അറിയൂല... നമ്മള്‍ 3 പേര്‍ക്കു മാത്രമേ ഇതു അറിയാവുള്ളൂ... അതുകൊണ്ട് പേടിക്കേണ്ട..." ഷിഹാബുവിന്‍റെ വിശ്വാസം ഒന്നുകൂടെ ഉറച്ചു...

"ഹെന്‍റെ മോനേ... ഞമ്മളു മനസ്സില്‍ക്കാണുന്ന കാര്യം അപ്പോള്‍ത്തന്നെ മഴവില്‍മനോരമയില്‍ സ്പോണ്‍സര്‍ഡു പ്രോഗ്രാമായി കാണുന്നയാളാണ് ബാപ്പ... " ഷമീല്‍ തന്‍റെയറിവു വെളിപ്പെടുത്തി.

"ആ പ്രോഗ്രാമിന്‍റെ സമയത്ത് നമ്മള്‍ക്ക് പവര്‍ ഓഫ്‌ ആക്കിയാലോ???" ഒരു കിടിലന്‍ ഉപായം പറഞ്ഞ ഗമയില്‍ സലാഹു...

"ഏതു പ്രോഗ്രാം???" ഷമീലും, ഷിഹാബുവും ഒരുമിച്ചു ചോദിച്ചു...

"അല്ല... മഴവില്‍മനോരമയില്‍ വരുന്ന സ്പോണ്‍സര്‍ഡു പ്രോഗ്രാം..." സലാഹു വ്യക്തമാക്കി...

"എന്തോന്നെടെ ഇതു??? കേള്‍ക്കുന്ന ഞങ്ങളുടേത് പോട്ടെ... പറയുന്ന നിനക്കെങ്കിലും മടുക്കെണ്ടേ??? ഇന്നിനി വേറെ പോഴത്തരങ്ങള്‍ കേള്‍ക്കാന്‍ വയ്യ... നമുക്കു പിരിയാം... നാളെ വരുന്നിടത്ത് വെച്ച് കാണാം..." ത്രിമൂര്‍ത്തികള്‍ പിരിഞ്ഞു...

"അതിപ്പോ വരുന്നത്...." സലാഹു പകുതിയാക്കിയപ്പോഴേക്കും ഷമീല്‍ ഇടപെട്ടു...

"വേണ്ടാടാടാടാടാ... മതീതീതീതീതീ.... വരുന്നിടത്ത് വെച്ച് കാണാം എന്നു ഞാന്‍ പറഞ്ഞതിന്, എവിടുത്തെക്കാ വരുന്നത് എന്നു ചോദിക്കാനല്ലേ??? ഇന്നീ കളിയിനി കളിക്കാന്‍ വയ്യ.... നാളെ തുടരാം.."

അടുത്തദിവസം രാവിലെ ത്രിമൂര്‍ത്തികള്‍ ബാപ്പയുടെ മുന്‍പിലെത്തി...

"ബാപ്പാ... പൈസാ..." തലചൊറിഞ്ഞു കൊണ്ടു കാര്യം അവതരിപ്പിച്ചു...

"നിങ്ങളു ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ കഴിച്ചിട്ടു വാ"...

സമയം വീണ്ടുംപോയി... ഭക്ഷണം മേശപ്പുറത്തുവച്ചു ഉമ്മ വിളിച്ചു... "ബ്രേക്ക്‌ ഫാസ്റ്റ്..."

എല്ലാവരുടെയും മുന്നേ അകത്തെത്തിയ സലാഹു "എവിടെ ഉമ്മാ??? ഞാന്‍ പൊട്ടിക്കാം..."

"പൊട്ടിക്കാനോ??? എന്തു???" ഞങ്ങള്‍ ചോദിക്കാന്‍വന്നത് ഉമ്മ ചോദിച്ചു...

"ഉമ്മയല്ലേ പറഞ്ഞത് എന്തോ ഫാസ്റ്റ് ആയിട്ട് ബ്രേക്ക്‌ ചെയ്യാന്‍???"

ലവന്‍ രാവിലെത്തന്നെ തുടങ്ങിയതു കണ്ടു അവനിട്ടൊരെണ്ണം പൊട്ടിച്ചാലോയെന്നു പോലും തോന്നി മറ്റു രണ്ടുപേരും... "യെവന്‍ കൊളമാക്കുമോടെ???"

ഭക്ഷണമേള കഴിഞ്ഞു വീണ്ടും ബാപ്പയുടെ സമക്ഷത്തിലേക്ക്...

"ബാപ്പാ... പൈസ..." ഷിഹാബുവിന്‍റെ ചോദ്യം...

"ഹും... അതിനുമുമ്പു പറയു... അതെല്ലാം നിങ്ങള്‍ പെറുക്കിയത് തന്നെയാണോ???"  ബാപ്പയുടെ മറുചോദ്യം...

"പണിപാളി മോനേ... ബാപ്പക്കെന്തോ സംശയമുണ്ട്‌... നമുക്കു സത്യം പറയാം..." ഷമീലിന്‍റെ ഉപദേശം...

"ഇല്ല ബാപ്പാ.... ഞങ്ങള്‍ തന്നെയാ പെറുക്കികള്‍ ...." സലാഹു പണിതുടങ്ങി...

"എന്ത്???" സലാഹു ഒഴികെയെല്ലാവരും ഞെട്ടി...

"ഞങ്ങള്‍ തന്നെ പെറുക്കിയതാണെന്ന്..." സലാഹു വ്യക്തമാക്കി... എന്നിട്ടു പതുക്കെ... "ഈ ബാപ്പയ്ക്കു ശുദ്ധമലയാളം ശരിക്കു അറിയൂലെ !!!"

"സത്യമാണോ???" വീണ്ടും ബാപ്പ...

പന്തികേടു തോന്നിയ ഷമീല്‍ മിണ്ടാതെയിരുന്നെങ്കിലും ഷിഹാബു പിന്താങ്ങി....

"അതെ ബാപ്പ... എല്ലാം ഞങ്ങള്‍ കൂടുതല്‍ സമയം ചെലവിട്ടു പെറുക്കിയതാ... എല്ലാ ദിവസവും ഇനിയിങ്ങനെയാ..."

"അതെയതെ.... നാളെയും ഞങ്ങള്‍ പെറുക്കികളാകും.." വീണ്ടും സലാഹു രംഗത്ത്...

ബാപ്പയ്ക്കു കാര്യം മനസ്സിലായെന്നു ഉറപ്പായ പരിഭ്രാന്തിയില്‍ ഷമീല്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പുകള്‍ കൂടുന്നു... ശരീരം വിയര്‍ക്കുന്നു...

ഈയവസരത്തില്‍ ഷമീലിനോടു ചേര്‍ന്നുനിന്നു കൊണ്ടു സലാഹുവിന്‍റെ വായില്‍നിന്നും സ്ഥിരമെന്നപോലെ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവന...

"എടാ... ദേ റോഡില്‍ ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ട്... നമ്മള്‍ക്കും കാണാന്‍ പോകണം കേട്ടാ..."

"തന്നേ ??? എന്തായാലും പോകണം..." ഷിഹാബുവിന്‍റെ സപ്പോര്‍ട്ട്...

"ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ടല്ലെടാ പട്ടികളെ... എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടുന്ന ശബ്ദമാ..." ഷമീല്‍ വിളറിയ മുഖത്തോടെ പറഞ്ഞു....

"സത്യം പറയണം... അതു പറയാന്‍വേണ്ടി മാത്രമാ നിങ്ങള്‍ക്ക് ഞാന്‍ രാവിലെവരെ സമയം തന്നത്... നിങ്ങളായിട്ടു പറയാന്‍വേണ്ടി മാത്രം..." ബാപ്പയുടെ അന്ത്യശാസനം...

"എന്ത് പറയാന്‍ ബാപ്പ???" ഷിഹാബുവിന്‍റെ അവസാനറൗണ്ട് പൊട്ടന്‍കളി...

"സാധാരണ കൊണ്ടുവരാറുള്ളതിന്‍റെ നാലിരട്ടി അണ്ടി നിങ്ങളെങ്ങിനെയൊപ്പിച്ചുവെന്നു??? സാധാരണ ഉണ്ടാകുന്നതിലും  കൂടുതല്‍ നേരം നിങ്ങള്‍ പറമ്പിലുണ്ടായിരുന്നില്ലെന്നു പണിക്കാര്‍ പറഞ്ഞിരുന്നു..."

'പണിക്കാര്‍ അവരെക്കൊണ്ടു പറ്റുന്നപോലെ പണി തന്നിരിക്കുന്നു...'

"ഞങ്ങള്‍ രാത്രിയിലും പെറുക്കിയിരുന്നു ബാപ്പാ..." ബാലന്‍സ് വന്ന 'പെറുക്കിസമയം' ഫില്‍ ചെയ്യാന്‍ സലാഹു ശ്രമിച്ചു...

"രാത്രിയിലോ... എവിടെനിന്ന്???" ബാപ്പ 'സേതുരാമയ്യര്‍' ക്ക് പഠിക്കാന്‍ തുടങ്ങി...

"അതുപിന്നെ... രാത്രിയില്‍... പറമ്പില്‍... " സലാഹുവിന്‍റെ എവിടെയുമെത്താതെയുള്ള വിശദീകരണം...

മിണ്ടാതെയിരിക്കാന്‍ സലാഹുവിനോട് ഷമീല്‍ കണ്ണടച്ചു കാണിച്ചു...

"എന്താടാ കണ്ണടച്ചു കാണിക്കുന്നേ??? ഞാന്‍ പറയണമായിരുന്നോ രാത്രിയില്‍ ഗോഡൌണില്‍ ആയിരുന്നെന്നു??? ബുദ്ധി വേണമെടാ ബുദ്ധി..."  സലാഹുവിനു ദേഷ്യം വന്നു...

ഈ ഉരുണ്ടുകളി കണ്ടു ബാപ്പയുടെ മുഖം ദേഷ്യത്താല്‍ ചുവക്കാന്‍ തുടങ്ങി...

അപ്പോഴേക്കും പിടിമുറുങ്ങിയതറിഞ്ഞ ഷമീല്‍ പിടികൊടുത്തു...

"ഞങ്ങള്‍ മറ്റു ചാക്കില്‍നിന്നും എടുത്തതാണ് ബാപ്പ... ക്ഷമിക്കണം..."

"ഞാനുമുണ്ടായിരുന്നു ബാപ്പാ..." ഒട്ടും സമയം പാഴാക്കാതെ സലാഹു കൂട്ടുപ്രതിയായി...

"നീയോടാ???" ഷിഹാബുവിനോട് ബാപ്പ...

"ഹും..." ഷിഹാബു തലയാട്ടി...

"ഇനി മേലാല്‍ ആവര്‍ത്തിക്കരുത്... ഇനി നിങ്ങള്‍ പെറുക്കുകയും വേണ്ടാ... നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാമില്ലാത്തവന്‍മാര്‍... പൊയ്ക്കോ എന്‍റെ മുമ്പീന്നു..." ബാപ്പ അന്തിമവിധി പറഞ്ഞു...

"ഹുംഹുംഹും...." മൂന്നുപേരും അമര്‍ത്തിമൂളി...

എന്നാലുമൊരു സംശയം ബാക്കിയായ ഷിഹാബു ബാപ്പയോട്...

"അല്ല ബാപ്പാ... നിങ്ങള്‍ക്കതെങ്ങിനെ മനസിലായി ???"

"ഏതു കശുവണ്ടി മരത്തിലാടാ പഹയന്‍മാരെ ഒരേസമയം വ്യത്യസ്ത വലുപ്പത്തിലും,നിറത്തിലും, തരത്തിലുമുള്ള അണ്ടിയുണ്ടാകുക???" ബാപ്പ അന്വേഷണത്തിന്‍റെ തുമ്പ്‌ പറഞ്ഞുതന്നു...

'ശരിയാ... പലചാക്കില്‍ നിന്നും മിക്സ്‌ ചെയ്തപ്പോള്‍ അതങ്ങോട്ടു ഓര്‍ത്തില്ല... ഹും...'

"എന്താണല്ലേയീ രാസവളങ്ങളുടെയൊരു കാര്യം... ഒരേ മാവ്‌ വ്യത്യസ്തമായ അണ്ടി തരുന്നു... ഇനിയതുകാരണം ആണ്‍മാവ് പെന്‍മാവിന്‍റെ ചാരിത്ര്യം സംശയിക്കുമോ?"

"അതൊക്കെപ്പോട്ടെ... ആ നാലുപേര്‍ ആരെടെ???" ചോദ്യങ്ങള്‍ സലാഹുവിന്‍റെത്...

"ഏതു നാലുപേര്‍???" ഇത്തവണ ഷിഹാബു...

"ബാപ്പ പറഞ്ഞില്ലേ നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാരമുണ്ടോയെന്നു... നമ്മളെക്കാണാനായി നടക്കുന്ന ആ നാലുപേര്‍ !!! " സലാഹുവിന്‍റെ അവസാന റൗണ്ട് വെടി...

എന്തായാലും അന്നുമുതല്‍ അണ്ടിക്കാലത്തെ ഓഫര്‍ പിന്‍വലിക്കപ്പെട്ടു...

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് !!!


വാല്‍ക്കഷണം: ഈ കഥയ്ക്കോ, കഥാപാത്രങ്ങള്‍ക്കോ ജീവിക്കുന്നവരുമായോ, അല്ലാത്തവരുമായോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല... അഥവാ ബന്ധം തോന്നിയാല്‍ അതൊട്ടും യാദൃശ്ചികമല്ല, മറിച്ച് ഷമീല്‍ പറഞ്ഞു എഴുതിപ്പിച്ചതാണ്...

Sunday, December 18, 2011

എ കളര്‍ഫുള്‍ കാക്ക


നായകന്‍ എന്‍റെ സഹമുറിയന്‍.
M. C. A പഠനത്തിനു ചേര്‍ന്ന സമയം.
സ്ഥലം ഈറോഡ് എന്ന വസ്ത്രവ്യാപാര നഗരം.

ടിയാന്‍ കണ്ണൂരിലെ ഒരു പ്രശസ്തമായ (വല്യ പ്രശസ്തിയൊന്നുമില്ലയെങ്കിലും ടിയാന്‍ അവകാശപ്പെടുന്നത് അങ്ങിനെയെന്നാണ്) വസ്ത്രവ്യാപാരിയുടെ മകന്‍. തന്‍റെ പിതാവിന്‍റെ കച്ചവടപരസ്യത്തിനു ലഭിച്ച ഒരേയൊരു മോഡല്‍ എന്നരീതിയില്‍ അവിടെ ലഭ്യമായ ഏറ്റവും കൂതറ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാറു. ഒരു കുപ്പായത്തില്‍ത്തന്നെ പല വര്‍ണ്ണങ്ങള്‍ (അവിടെ ബാക്കിവന്ന തുണികള്‍) തുന്നിപ്പിടിപ്പിച്ചു ഞങ്ങളുടെ മുന്നില്‍വന്നു എല്ല് പിടിച്ചു (പിടിക്കാന്‍ മസില്‍ ഇല്ല) നില്‍ക്കും. എന്നിട്ടൊരു ചോദ്യവും.

"എങ്ങിനെയുണ്ട്??? സൂപ്പര്‍ അല്ലെ??? എടാ... എപ്പോഴും ബ്രാന്‍ഡഡ് ഡ്രസ്സ്‌ ധരിക്കണം...എന്നാലെ ആളുകള്‍ക്കു നമ്മളെപ്പറ്റിയൊരു മതിപ്പ് വരൂ... "

നടുവിനു രണ്ടു കയ്യും കൊടുത്തു ഒരു ഉറപ്പിക്കല്‍ കൂടി... "യേത്... "
ഒരു മാതിരി 'ഇങ്ങനെ സിമ്പിളായി ഡ്രസ്സ്‌ ധരിക്കുന്ന ആണ്‍പിള്ളേരെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമല്ല??? ഡോണ്ട് ദേ ലൈക്‌???' എന്ന ലൈന്‍.

ചുരുക്കം പറഞ്ഞാല്‍ ടേസ്റ്റ് പൊതുവേ ചീപ്പ് ആണ്.

വീണ്ടും ശ്രദ്ധ ഈറോഡിലേക്ക്. അവിടെയങ്ങിനെ ടിയാന്‍ പല വര്‍ണങ്ങളില്‍, പല ഭാവങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നു. ഓരോ സെമസ്റര്‍ ലീവിനു പോകുമ്പോഴും ലേറ്റസ്റ്റ് ചവറുകള്‍ യഥേഷ്ടമെത്തിക്കൊണ്ടിരുന്നു. ഇതൊക്കെയാണെങ്കിലും വസ്ത്രങ്ങള്‍ക്ക് പൈസ ചിലവാക്കെണ്ടാത്ത ഭാഗ്യവാന്‍ എന്നൊരസൂയ ഞങ്ങള്‍ക്കവനോടു തോന്നിയിരുന്നു.

എന്നിരുന്നാലും കളസം/അണ്ടര്‍വെയര്‍/ജട്ടി എന്നൊക്കെ അറിയപ്പെടുന്ന പ്രോഡക്റ്റ് ലവന്‍റെ കടയില്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്നു വാങ്ങാന്‍ നിര്‍ബന്ധിതനായിരുന്നു.

ഈറോഡില്‍ ചൊവ്വാഴ്ച ചന്ത ദിവസമാണ്. അന്നു തുണിത്തരങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്കു കിട്ടും. ഒരു വൈകുന്നേരം ടിയാന്‍ ചന്തയില്‍ മേഞ്ഞതിനുശേഷം ഒരു കവര്‍ ഞങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു. തുറന്നു നോക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്സിന്‍റെ നിറം തിരഞ്ഞെടുക്കാന്‍ വെച്ചതുപോലെ വിവിധ നിറങ്ങള്‍. സിമ്പിള്‍ മുതല്‍ അക്രമ ഫ്ലൂറസന്‍റ് നിറങ്ങള്‍ വരെ. ഞങ്ങള്‍ ദയനീയമായി ലവനെ നോക്കി.

നോട്ടത്തിന്‍റെ അര്‍ഥം മനസിലായ ലവന്‍ വിശദീകരണം തന്നു. ചന്തയില്‍ ആദായവില്‍പ്പന. പത്തു രൂപയ്ക്ക് ഒരു ഡസന്‍.

"ഭാഗ്യം!!! 12 എണ്ണം. ഒരു വര്‍ഷത്തേക്കിനി കളസമേ വേണ്ട !!!"... കൂടെയോരുത്തന്‍റെ ആത്മഗതം.

പെട്ടെന്നൊരു ചോദ്യമുയര്‍ന്നു. "അല്ലെടെ... ഇതു ബ്രാന്‍ഡഡ് അല്ലല്ലോ..."

ടിയാന്‍റെ ഉത്തരമിങ്ങനെ... "ബ്രാന്‍ഡഡ് പുറത്തിടുന്ന വസ്‌ത്രങ്ങള്‍ക്കു മാത്രമാണെടാ... കൂട്ടിലെ കിളിക്കെന്തിനാ സ്വര്‍ണ്ണചങ്ങല???"

'ബ്രാന്‍ഡഡ്' എന്നതിന്‍റെയര്‍ഥം സാഹചര്യത്തിനനുസരിച്ചു മാറുന്നത് ഞങ്ങള്‍ തത്സമയം കണ്ടു.

ദിവസേന ക്ലാസ്സില്‍ പോകാനും, പഠിക്കാനും ആര്‍ക്കുമൊരു ശുഷ്കാന്തിയില്ലെങ്കിലും ഭവാനി സംഗമേശ്വരക്ഷേത്രത്തില്‍ പോകാന്‍ എല്ലാവര്‍ക്കും അതീവതാല്‍പര്യമായിരുന്നു. അവിടെ മൂന്നു നദികളുടെ സംഗമസ്ഥാനത്തുള്ള നീരാട്ടും, അമ്പലത്തിലെ മൃഷ്ടാനമായ നിവേദ്യവും, തരുണിമണികളുടെ ദര്‍ശനവും ഒരുദിവസം പോലും ഒഴിവാക്കാനാരും തയ്യാറല്ലായിരുന്നു. കുറ്റം പറയരുതല്ലോ... പരീക്ഷക്കാലത്തും, റിസല്‍റ്റ് വരാറാകുമ്പോഴും ഞങ്ങള്‍ പ്രാര്‍ഥിക്കാറുമുണ്ടായിരുന്നു.

നീരാട്ടു സമയം മിക്കവാറും 'കാക്ക' (ഇതു ഞങ്ങള്‍ കണ്ണൂരുകാരു പറയുന്ന പേരാ... നിങ്ങള്‍ സൌകര്യത്തിനു മാറ്റിക്കോളൂ...) കളിയില്‍ ആര്‍മാദിക്കും. കാക്ക കളി അറിയാത്തവര്‍ക്കായി സംഭവം ചുവടെ.

ഒരാളെ കാക്ക ആയി നറുക്കെടുക്കും. ബാക്കി എല്ലാവരും നീന്തി അകലെ പോകും. നമ്മള്‍ വെള്ളത്തില്‍ ഉള്ളപ്പോള്‍ കാക്ക വന്നു ആരെയെങ്കിലും തൊട്ടാല്‍പിന്നെ ആയാളായി കാക്ക.  വെള്ളത്തില്‍ ഉള്ളപ്പോള്‍ മാത്രമേ തൊടാന്‍ പറ്റൂ. കരയില്‍ കയറിയാല്‍ തൊടരുത്. കൂടുതല്‍ സമയം കരയില്‍ നില്‍ക്കുകയുമരുത്. കാക്ക ആയിക്കഴിഞ്ഞു എത്രവേഗം അടുത്തയാളെ കാക്ക ആക്കുന്നുവോ, ലവനാണ് മിടുക്കന്‍. നല്ല നീന്തല്‍വിദഗ്ദരും, മുങ്ങല്‍ വിദഗ്ദരും ഈ വിധത്തില്‍ മിടുക്കന്‍മാരായി കൊണ്ടിരുന്നു. മുങ്ങല്‍വിടഗ്ദാര്‍ക്കാണ്‌ മിടുക്കു കൂടുതല്‍. ലവന്‍മാര്‍ മുങ്ങിയാല്‍ പൊങ്ങുന്നതു നമ്മുടെ അടുത്തായിരിക്കും. അടുത്ത കാക്ക നമ്മള്‍തന്നെ. ഉറപ്പിക്കാം.

ടിയാന്‍ ഇപ്രകാരമുള്ള ഒരു മിടുക്കന്‍ മുങ്ങല്‍ വിദഗ്ദന്‍ ആയിരുന്നു.

അന്നത്തെ ദിവസവും എല്ലാവരും നീരാട്ടു കേന്ദ്രത്തിലെത്തി. നിമിഷനേരം കൊണ്ട് എല്ലാ സോഫ്റ്റ്‌വെയര്‍ കാരും അണ്ടര്‍വെയര്‍ കാരായി. കാക്കക്കുളിയും, കാക്ക കളിയും തുടങ്ങാനുള്ള ആഹ്വാനംചെയ്തു. ആദ്യത്തെ കാക്കയെ മിക്കവാറും നറുക്കിട്ടാണു തീരുമാനിക്കുന്നത്‌. നറുക്കു വീണത്‌ ടിയാന്.

മുതുലക്കുഞ്ഞുങ്ങള്‍ കണക്കെ എല്ലാവരും വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങി. ലവന്‍ ഫയങ്കര മുങ്ങിസ്റ്റ്‌ ആയതിന്‍റെ അഹങ്കാരത്തോടെ വെള്ളത്തിലേക്കു ചാടി. എല്ലാവരും ലവനില്‍ നിന്നും കാതങ്ങള്‍ അകലെ നിന്നു. കാണാതായപ്പോള്‍ എല്ലാവനും കരക്ക് കയറി. ഫയങ്കരന്‍ എവിടെ പൊങ്ങുമെന്നു പറയാന്‍ പറ്റില്ല.

പക്ഷെ അന്നുമാത്രം എല്ലാവനും കൂടുതല്‍ സമയവും കരയില്‍ത്തന്നെയിരുന്നു. അടുത്ത കാലത്ത് നീന്തല്‍ പഠിച്ച കൊച്ചു മുതലക്കുഞ്ഞുങ്ങള്‍ വരെ ടിയാനെ വെല്ലുവിളിച്ചു. കാക്ക മുങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ കരയിലേക്കു പൊങ്ങും. കാക്ക പൊങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ വെള്ളത്തിലേക്കു മുങ്ങും.

ടിയാന് ഒരു പിടിയും കിട്ടുന്നില്ല. 'എന്‍റെ നീന്തല്‍ ദൈവങ്ങളേ...  ഇതെന്തു പറ്റി??? ഇവന്മാരെല്ലാം കണ്ണുകൊണ്ടതാണോ???'... ടിയാന്‍ മനസ്സില്‍ ചിന്തിച്ചു.

ടിയാന്‍ പൊങ്ങുന്നതിന്‍റെ എതിര്‍വശത്താണ് മിക്കവാറും കൂട്ടം. ചുരുക്കം പറഞ്ഞാല്‍ അന്നുമുഴുവന്‍ ടിയാന്‍ തന്നെ കാക്ക.

തന്‍റെ മുങ്ങല്‍ പെര്‍ഫോര്‍മന്‍സ് റൌണ്ടില്‍ തോറ്റ ടിയാന്‍ എസ്.എം.എസിന് ചോദിക്കുന്നത് പോലെ എന്നോടു ചോദിച്ചു. 'എന്തെന്നാന്നെടെ... ഇന്നു നീയെല്ലം ഭയങ്കര മുങ്ങലും, നീന്തലും ആയിരുന്നല്ലാ... നീയെല്ലം എന്തെങ്കിലും ഉത്തേജനമരുന്നും അടിച്ചിട്ടാ വന്നീന്???'

ഞാന്‍ ശാന്തനായി ടിയാനോടു കാര്യം പറഞ്ഞു.

"മച്ചൂ... ഇന്നാണു ഞങ്ങള്‍ ഏറ്റവും കുറച്ചു മുങ്ങിയതും, നീന്തിയതും... നീ മുങ്ങിപ്പോയപ്പോഴെല്ലാം നീ പോകുന്ന വഴിയേ ഒരു ചുവന്ന കളറും പോയി. നിന്‍റെ കളസത്തിന്‍റെ കളര്‍ ഇളകിയതു കൊണ്ടു മന്ത്രിക്കു എസ്കോര്‍ട്ട് പോകുന്ന വാഹനങ്ങള്‍പോലെ നീ പോയ വഴിയെല്ലാം  അതും പിന്തുടര്‍ന്നു".

ഉടനെ കൂടെയുള്ള മറ്റൊരുത്തന്‍. " പിന്നെ എന്തരിനെടെ ഞങ്ങള് ചാടണത്???  എസ്കോര്‍ട്ട് നിറുത്തുമ്പ ഞങ്ങള് ചാടിയാ പോരെടെയ്‌???"

ടിയാന്‍ ഞെട്ടലോടെ അതുവീക്ഷിച്ചു... ഇറങ്ങിയപ്പോള്‍ ചെമ്പരത്തിപ്പൂവിന്‍റെ കളര്‍ ഉണ്ടായിരുന്ന കളസമിപ്പൊ മുല്ലപ്പൂവിന്‍റെ കളര്‍ !!!

അന്നാദ്യമായി ബ്രാന്‍ഡഡ് ജട്ടിയുടെ പ്രാധാന്യം ടിയാന്‍ മനസിലാക്കി. ലവന്‍റെ മനസു മന്ത്രിച്ചു.... 'കൂട്ടിലെ കിളിക്കും ചിലപ്പോള്‍ സ്വര്‍ണ്ണചങ്ങല വേണ്ടിവരും'.